കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളക്ക് തുടക്കം
text_fieldsകോട്ടയം രാജ്യാന്തര ചലച്ചിത്ര മേള അനശ്വര തിയറ്ററിൽ മന്ത്രി വി.എൻ. വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു
കോട്ടയം: ഇന്ത്യൻ സിനിമയുടെ നേർക്കാഴ്ചയുമായി അക്ഷരനഗരിയിലെ വെള്ളിത്തിരക്ക് തിരിതെളിഞ്ഞു. അനശ്വര തീയറ്ററിൽ മന്ത്രി വി.എൻ. വാസവൻ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള ഉദ്‌ഘാടനം ചെയ്‌തു.
തിരുവനന്തപുരം കഴിഞ്ഞാൽ സംസ്ഥാനത്ത് നടക്കുന്ന എറ്റവും വലിയ സിനിമ ഫെസ്‌റ്റിവലാണ് മേളയെന്ന് മന്ത്രി പറഞ്ഞു. ഫെസ്‌റ്റിവലിന് എല്ലാ സഹായവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ അധ്യക്ഷതവഹിച്ചു.
സംവിധായകൻ എം.പി. സുകുമാരൻ നായർ മുഖ്യാതിഥിയായി. ഫെസ്റ്റിവൽ രക്ഷാധികാരി ജൂബിലി ജോയി തോമസ്, ഫെസ്റ്റിവൽ ചെയർമാനും ചലച്ചിത്ര സംവിധായകനുമായ ജയരാജ്, മാക്‌ട ചെയർമാൻ ജോഷി മാത്യു, ഫെസ്റ്റിവൽ സെക്രട്ടറി പ്രദീപ് നായർ, യൂനിയൻ ബാങ്ക് ഡെപ്യൂട്ടി റീജനൽ മാനേജർ എൻ.ആർ. രേണുക, ജനറൽ കൺവീനർ വിനോദ് ഇല്ലമ്പള്ളി എന്നിവർ സംസാരിച്ചു. തുടർന്ന് ഉദ്ഘാടന ചിത്രം 78ാം കാൻ ഫെസ്റ്റിവലിൽ ജൂറി പ്രൈസ് നേടിയ ഒളിവർ ലാക്സെ സംവിധാനം ചെയ്‌ത സ്‌പാനിഷ് സിനിമ ‘സിറാത്’ പ്രദർശിപ്പിച്ചു.
രാവിലെ എൻ.എഫ്.ഡി.സി പാക്കേജ് സിനിമകളുടെ ഉദ്‌ഘാടനം എഴുത്തുകാരൻ എസ്. ഹരീഷ് നിർവഹിച്ചു. കോട്ടയം സിനിമ പൈതൃകം വിഭാഗം സംവിധായകൻ ജിയോ ബേബി ഉദ്‌ഘാടനം ചെയ്‌തു. ‘എബ്ബ്’ ആയിരുന്നു ഈ വിഭാഗത്തിൽ ഉദ്‌ഘാടന ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

