പോള നിറഞ്ഞു; കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര ദുരിതം
text_fieldsകോട്ടയം: പായലും കുളവാഴയും നിറഞ്ഞതോടെ കോട്ടയം- ആലപ്പുഴ ജലപാതയിൽ ബോട്ടുയാത്ര ദുഷ്കരം. കാഞ്ഞിരം, വെട്ടിക്കാട് എം.എം. ബ്ലോക്ക് ഭാഗങ്ങളിലെല്ലാം പോള നിറഞ്ഞു. കഴിഞ്ഞദിവസം ആലപ്പുഴയിൽനിന്ന് ഉച്ചക്ക് 2.30ന് പുറപ്പെട്ട ജലഗതാഗതവകുപ്പിന്റെ ബോട്ട് പോളയിൽ കുടുങ്ങിയതോടെ വൈകീട്ട് ഏഴോടെയാണ് കോട്ടയത്ത് എത്തിയത്. 5.15ന് കോട്ടയത്തെത്തിയശേഷം മടങ്ങേണ്ട ബോട്ടാണ് രണ്ടുമണിക്കൂറോളം വൈകിയത്. ദിവസവും വൈകീട്ട് 5.15ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന ബോട്ട് രാത്രി എട്ടോടെയാണ് കോട്ടയത്തെത്തുന്നത്. പോള നിറഞ്ഞതോടെ ഇത് വൈകുന്നത് പതിവായിരിക്കുകയാണ്. ഇത് സ്ത്രീ യാത്രക്കാരെയടക്കം ദുരിതത്തിലാഴ്ത്തുകയാണ്. കർഷക തൊഴിലാളികളാണ് ജലഗതാഗതവകുപ്പിന്റെ ബോട്ടുകളെ കുടുതലായി ആശ്രയിക്കുന്നത്. ഇവർക്കും വൈകൽ തിരിച്ചടിയാണ്. പോളക്കൊപ്പം ഇതിനടിയിലെ തടിക്കഷണങ്ങൾ, ഓല എന്നിവ പ്രൊപ്പല്ലറിൽ കുടുങ്ങുന്നതാണ് ബോട്ട് യാത്ര തടസ്സപ്പെടാൻ കാരണം. പ്രൊപ്പല്ലറിൽ കുടുങ്ങിയ പോള ജീവനക്കാർ ഏറെസമയം പണിപ്പെട്ട് നീക്കിയാണ് യാത്ര പുന:രാരംഭിക്കാൻ കഴിയുന്നത്. ബോട്ടുകളുടെ തകരാറിനും ഇത് ഇടയാക്കുന്നുണ്ട്. കഴിഞ്ഞദിവസം കോട്ടയത്തെ ഒരു ബോട്ട് പോളയിൽ കുടുങ്ങി തകരാറിലായിരുന്നു.
അവധിക്കാലമായതോടെ കായൽ സൗന്ദര്യം ആസ്വദിച്ച് ആലപ്പുഴയിലേക്ക് ബോട്ട് യാത്ര നടത്താൻ സഞ്ചാരികൾ ഏറെയെത്തുന്നുണ്ട്. എന്നാൽ, ബോട്ട് തുടർച്ചയായി നിലക്കുന്നത് ഇവർക്ക് തിരിച്ചടിയാണ്. വരുമാനത്തെയും ഇത് ബാധിക്കുന്നുണ്ട്. ഉയർന്ന വരുമാനം ലഭിക്കേണ്ട സമയമാണിതെന്ന് ജീവനക്കാരും പറയുന്നു.
നിലവിൽ ജലഗതാഗതവകുപ്പിന്റെ മൂന്ന് ബോട്ടുകളാണ് കോട്ടയം-ആലപ്പുഴ റൂട്ടിൽ സർവിസ് നടത്തുന്നത്. ഇതിൽ രണ്ട് ബോട്ട് കോട്ടയത്തിന്റേതും ഒന്ന് ആലപ്പുഴയിലേതുമാണ്. മൊത്തം 14 സർവീസുകളാണുള്ളത്. തിരുവാർപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോളയെന്നും ഇത് നീക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. അടുത്തിടെ കൊയ്തെടുത്ത നെല്ല് വള്ളങ്ങളിൽ സുഗമമായി കൊണ്ടുപോകാനായി തിരുവാർപ്പ് പഞ്ചായത്തിലെ വിവിധ തോടുകളിൽ നിറഞ്ഞ പോള നീക്കിയിരുന്നു. ഇറിഗേഷൻ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു പ്രവൃത്തി. സമാനമാതൃകയിൽ പഞ്ചായത്തും ഇറിഗേഷൻ വകുപ്പും സംയുക്തമായി ജലപാതയിലെയും പോള നീക്കാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാർ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.