കേരള റബർ ലിമിറ്റഡിൽ ടയർ നിർമാണമില്ല
text_fieldsകോട്ടയം: ബജറ്റിലടക്കം പ്രഖ്യാപിച്ചിരുന്നെങ്കിലും സിയാൽ മാതൃകയിൽ സർക്കാർ രൂപംനൽകിയിരിക്കുന്ന കേരള റബർ ലിമിറ്റഡിൽ (കെ.ആർ.എൽ) ടയർ നിർമാണമില്ല. കഴിഞ്ഞ ദിവസം റബർ ബോർഡ് സമർപ്പിച്ച കരട് വിശദപദ്ധതി രേഖയിലും (ഡി.പി.ആറിലും) ടയർ നിർമാണ നിർദേശമില്ല. ടയർ ഇതര റബറുൽപന്നങ്ങളുടെ നിർമാണമാണ് അനുയോജ്യമെന്നാണ് ഡി.പി.ആർ നിർദേശം. നേരത്തേ വ്യവസായ വകുപ്പും ആദ്യഘട്ടങ്ങളിൽ കമ്പനിയുടെ കീഴിൽ ടയർ നിർമാണം പ്രായോഗികമാകില്ലെന്ന നിലപാടിലായിരുന്നു.
എന്നാൽ, തുടക്കകാലത്ത് ടയർ അക്കമുള്ളവ നിർമിക്കുമെന്നായിരുന്നു സർക്കാറിന്‍റെ പ്രഖ്യാപനം.ഈ സാഹചര്യത്തിൽ കേരള റബർ ലിമിറ്റഡിൽ ആദ്യഘട്ടത്തിൽ റബറുൽപന്ന പരിശോധകേന്ദ്രം തുറക്കാനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളായി സംരംഭങ്ങൾ തുടങ്ങാനാണ് ഡി.പി.ആറിൽ നിർദേശിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ റബറുൽപന്ന പരിശോധന കേന്ദ്രം, ഗവേഷണകേന്ദ്രം, എക്സിബിഷൻ സെന്‍റർ, ഇന്നവേഷൻ സെന്‍റർ, റബർ പാർക്ക് എന്നിവ സ്ഥാപിക്കും. രണ്ടാംഘട്ടത്തിൽ ടയർ പരിശോധന ലബോറട്ടറി, സ്റ്റെറിലൈസേഷൻ സെന്‍റർ, റബർവുഡ് പ്രോസസിങ് സെന്‍റർ, റീസൈക്ലിങ് സെന്‍റർ അടക്കമുള്ളവയാണ് രണ്ടാംഘട്ടത്തിൽ വരുക.
വിമാനങ്ങൾക്ക് ഉപയോഗിക്കുന്ന ടയറിന്‍റെ ഗുണനിലവാര പരിശോധന കേന്ദ്രവും ഇവിടെ പരിഗണിക്കുന്നു. സംസ്ഥാനത്ത് നിലവിൽ ഇതിന് സംവിധാനമില്ല. റബർത്തടി കൊണ്ടുള്ള ഗൃഹോപകരണ നിർമാണകേന്ദ്രവും സജ്ജമാകും. ഡി.പി.ആർ പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് കെ.ആർ.എല്ലിന്‍റെ തീരുമാനം.
നേരത്തെ പദ്ധതിയുമായി ബന്ധപ്പെട്ട് കിറ്റ്കോ ഡി.പി.ആർ (വിശദ പദ്ധതി രേഖ) തയാറാക്കിയിരുന്നു. എന്നാൽ, അന്ന് സ്ഥലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടായിരുന്നില്ല. കമ്പനിയുടെ കീഴിൽ ടയർ നിർമാണം അടക്കം ബഹൃദ് പദ്ധതികളായിരുന്നു ആലോചനയിൽ. തുടർപരിശോധനയിൽ ആദ്യം ടയർ നിർമാണം പ്രായോഗികമാകില്ലെന്ന് കണ്ടതോടെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സൗകര്യമൊരുക്കാൻ തീരുമാനിച്ചു. ഇതോടെ ഡി.പി.ആർ പുതുക്കാൻ തീരുമാനിക്കുകയും ഇതിന്‍റെ ചുമതല റബർ ബോർഡിന് നൽകുകയും ചെയ്തു. ഇവർ കഴിഞ്ഞ ദിവസം കരട് റിപ്പോർട്ട് കേരള റബർ ലിമിറ്റഡിന് സമർപ്പിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായിട്ടും കേരളത്തിൽ പ്രകൃതിദത്ത റബർ അധിഷ്ഠിത വ്യവസായങ്ങൾ കുറവാണ്. ഇത് കണക്കിലെടുത്താണ് കമ്പനിക്ക് സർക്കാർ രൂപംനൽകിയത്. റബർമാറ്റ്, കൈയുറകൾ, ഓട്ടോമൊബൈൽ പാർട്‌സ്, റബർ ടൈലുകൾ തുടങ്ങിയ ടയറിതര ഉൽപന്നങ്ങളുടെ നിർമാണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി സംരംഭകരെ ക്ഷണിക്കും. സ്ഥലവും മറ്റു സൗകര്യങ്ങളും ഒരുക്കിക്കൊടുക്കും. കൂടുതൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള സാഹചര്യം കേരള റബർ ലിമിറ്റഡിലൂടെ ഒരുക്കും. കിഫ്‌കോൺ എന്ന ഏജൻസിയാണ് കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് പ്ലാൻ തയാറാക്കുന്നത്.
കേരള റബർ ലിമിറ്റഡിനായി ആദ്യഘട്ടത്തിൽ 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംരംഭവുമായി സഹകരിക്കാൻ കൂടുതൽ ഏജൻസികൾ താൽപര്യമറിയിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

