'കാർത്തിക'ക്ക് ഇനി സി.എൻ.ജി കരുത്ത്
text_fieldsകോട്ടയം: ഇനി ജില്ലയിലും സി.എൻ.ജി ബസ്. കോട്ടയം-ചേർത്തല റൂട്ടിൽ സർവിസ് നടത്തുന്ന കാർത്തിക ബസിന് സി.എൻ.ജി ഇന്ധനമായി ഉപയോഗിക്കാൻ അനുമതി. കോട്ടയം ആർ.ടി ഓഫിസിന് കീഴിൽ അനുവാദം ലഭിക്കുന്ന ആദ്യ സ്വകാര്യബസാണിത്. ഇതേ റൂട്ടിൽ സർവിസ് നടത്തുന്ന 'റോയൽസ്' ബസും ഇന്ധനമാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനൊപ്പം ഇന്ധന വിലവർധന കൂടിയായതോടെ പിടിച്ചുനിൽക്കാൻ മാർഗമില്ലാതായതോടെയാണ് അഞ്ചുലക്ഷം രൂപ ചെലവഴിച്ച് സി.എൻ.ജി ഇന്ധനം ഉപയോഗിക്കാവുന്ന വിധത്തിലേക്ക് എൻജിനടക്കമുള്ളവ മാറ്റിയതെന്ന് കാർത്തിക ബസ് ഉടമ കുമരകം കുന്നത്തുകളത്തിൽ രശ്മി ശശിധരൻ പറഞ്ഞു.
കോട്ടയം-ചേർത്തല റൂട്ടിൽ സർവിസ് നടത്തുന്ന ബസിന് പ്രതിദിനം 70 ലിറ്റർ ഡീസലാണ് ആവശ്യം. കോവിഡ്, ലോക്ഡൗൺമൂലം യാത്രക്കാരുടെ എണ്ണം പരിമിതമാണ്. പലദിവസങ്ങളിലും 6000 രൂപയിൽ താഴെ മാത്രമാണ് കലക്ഷൻ. ഡീസലിനുള്ള പണംപോലും ലഭിക്കാതായതോടെയാണ് നിലനിൽപിനുള്ള അവസാന ശ്രമമെന്ന നിലയിൽ ലക്ഷങ്ങൾ കടമെടുത്ത് സി.എൻ.ജിയിലേക്ക് മാറാൻ തീരുമാനിച്ചതെന്ന് ഉടമ പറഞ്ഞു. സി.എൻ.ജി ഇന്ധനത്തിന് കിലോക്ക് 58 രൂപയും ഡീസലിന് ലിറ്ററിന് 96 രൂപയുമാണ് നിലവിലെ വില. ഇതാണ് സി.എൻ.ജിയിലേക്ക് മാറാൻ ബസുടമകളെ പ്രേരിപ്പിക്കുന്നത്. എന്നാൽ, കോട്ടയം ജില്ലയിൽ ഫില്ലിങ് സ്റ്റേഷനില്ലാത്തതിനാൽ പലരും മടിച്ചുനിൽക്കുകയാണ്. നിലവിൽ ചേർത്തലക്കടുത്ത് എരമല്ലൂരിലാണ് ഫില്ലിങ് സ്റ്റേഷനുള്ളത്. ചേർത്തലയിലേക്ക് സർവിസ് നടത്തുന്ന ബസുകൾക്ക് എരമല്ലൂരിലെത്താൻ പ്രയാസമില്ല. ഉടമകൾക്ക് പലർക്കും ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റണമെന്ന് താൽപര്യമുെണ്ടങ്കിലും ജില്ലയിൽ ഫില്ലിങ് സ്റ്റേഷൻ ഇല്ലാത്തതാണ് പ്രധാന തടസ്സമെന്ന് ബസ് ഓപറേറ്റേഴ്സ് അസോ. ജില്ല ജന. സെക്രട്ടറി കെ.എസ്. സുരേഷ് പറഞ്ഞു. ഇതിനായുള്ള മുതൽമുടക്ക് കണ്ടെത്തുന്നതും നിലവിലെ സാഹചര്യത്തിൽ താങ്ങാനാവില്ല. ചില ബസുകളിൽ തകരാറുകൾ കാട്ടുന്നുണ്ടെന്നും ഇതിനും പരിഹാരമാകുന്നതോടെ കൂടുതൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
വൻ പ്രതിസന്ധി
ഇന്ധന വിലവർധനയും കോവിഡും മൂലം വൻ പ്രതിസന്ധിയിലാണ് സ്വകാര്യ ബസുടമകൾ. മുമ്പ് പ്രതിദിനം 10,000 രൂപയിലേറെ ലഭിച്ച ചില റൂട്ടുകളിൽ ഇപ്പോൾ 3500 രൂപ കിട്ടിയാലായെന്നതാണ് സ്ഥിതിയെന്ന് ഉടമകൾ പറയുന്നു. ഇന്ധനം ഉൾപ്പെടെ ചെലവുകൾക്കുവേണം നല്ലൊരു തുക. ബാക്കിയുള്ളത് ഉടമയും തൊഴിലാളികളും പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. വരുമാനം കുറഞ്ഞതോടെ ഡ്രൈവർക്കും കണ്ടക്ടർക്കുമുള്ള ശമ്പളവും കുറച്ചു.
ഉടമകളും തൊഴിലാളികളും ഒരേ കഷ്ടപ്പാടാണ് അനുഭവിക്കുന്നതെന്നും പലരുടെയും വായ്പ തിരിച്ചടവ് മാസങ്ങളായി മുടങ്ങിയെന്നും ബസ് ഓപറേറ്റേഴ്സ് അസോ. ഭാരവാഹികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.