ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയാൻ പരിശോധന കർശനമാക്കി
text_fieldsകോട്ടയം: ജില്ലയിലെ ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, ഭക്ഷോൽപാദന യൂനിറ്റുകൾ തുടങ്ങി ഭക്ഷ്യ എണ്ണ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ പുനരുപയോഗം തടയാൻ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കി.ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നുദിവസമായി ജില്ലയിൽ 66 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
34 സ്ഥാപനങ്ങളിലെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. എഫ്.എസ്.എസ്.എ.ഐയുടെ റീപർപ്പസ് യൂസ്ഡ് കുക്കിങ് ഓയിൽ (ആർ.യു.സി.ഒ) പദ്ധതിപ്രകാരം ഉപയോഗിച്ച ഭക്ഷ്യ എണ്ണ വ്യാപാരികൾക്ക് ബയോഡീസലാക്കുന്നതിനായി നിശ്ചിത തുകക്ക് അംഗീകൃത ഏജൻസികൾക്ക് നൽകാവുന്നതാണ്. ആലുവ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്, ട്രൈ എക്കോ ഗ്രീൻ കോതമംഗലം, തിരുവനന്തപുരം ഗജശ്രീ ഓയിൽ എന്റർപ്രൈസസ് എന്നിവയാണ് ഇത്തരത്തിൽ ഭക്ഷ്യ എണ്ണ ശേഖരിക്കുന്നതിന് അംഗീകാരമുള്ള ഏജൻസികൾ.
ഉപയോഗിച്ച എണ്ണ വിൽക്കുന്ന വ്യാപാരികൾ ഇതുസംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം. അംഗീകാരമില്ലാത്ത ഏജൻസികൾക്ക് എണ്ണ നൽകരുത്. എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് മാരക രോഗങ്ങൾക്ക് ഇടവരുത്തും. ജില്ലയിൽ ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും ഹോട്ടലുകളും തട്ടുകടകളും ആഗസ്റ്റ് 31നകം ആർ.യു.സി.ഒ പദ്ധതിയുടെ ഭാഗമാകണമെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.