ചരിത്രത്തിലിന്നുവരെ കാണാത്ത വെള്ളപ്പാച്ചിൽ; ഉരുൾപൊട്ടിയതിനൊപ്പം വലിയതോതിൽ മണ്ണിടിച്ചിലും
text_fieldsകൂട്ടിക്കൽ മേഖലയിൽനിന്നുള്ള ദൃശ്യം
കോട്ടയം: മലവെള്ള കുത്തൊഴുക്ക് കോട്ടയത്തിെൻറ മലയോരത്ത് വിതച്ചത് വൻ ദുരന്തം. അതിതീവ്രമഴക്കൊപ്പം ഉരുൾപൊട്ടിയൊഴുകിയതോടെ ചരിത്രത്തിലിന്നുവരെ കാണാത്ത വെള്ളപ്പാച്ചിലിനാണ് കൂട്ടിക്കൽ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഇൗരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര, ഏന്തയാർ, കൊക്കയാർ, പൂഞ്ഞാർ മേഖലകൾ സാക്ഷിയായത്. ഉരുൾപൊട്ടിയതിനൊപ്പം വലിയതോതിൽ മണ്ണിടിച്ചിലുണ്ടായി. ഇതോടെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. രാത്രി വൈകിയും പല പ്രദേശങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞിട്ടില്ല. മണ്ണിടിച്ചിലിനെത്തുടർന്ന് കെ.കെ റോഡിലെ ഗതാഗതവും താറുമാറായി.
രണ്ടര മണിക്കൂറോളം തുടർച്ചയായി പെയ്ത അതിതീവ്രമഴയാണ് ഉരുൾപൊട്ടലിന് ഇടയാക്കിയത്. കൂട്ടിക്കലിലെ കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടൽ സമാനതകളില്ലാത്ത ദുരന്തത്തിന് ഇടയാക്കിയപ്പോൾ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്തടക്കം ഉരുൾെപാട്ടി വലിയ തോതിൽ താഴേക്ക് വെള്ളം കുതിച്ചൊഴുകി.
ഇതിൽ മഹാപ്രളയകാലത്തും പോലും മുങ്ങാത്ത പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി. െകാക്കയാർ പഞ്ചായത്തിലെ ഉറുമ്പിക്കര ടോപ്പ് അടക്കം മറ്റ് പലയിടങ്ങളിലും ഉരുളുകൾ പൊട്ടിയിരുന്നു. അമ്പതോളം കുടുംബങ്ങളെ ഏന്തയാർ ജെ.ജെ മർഫി സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മുണ്ടക്കയം കോസ്വേ അടക്കം വെള്ളത്തിലായതോടെ വിവിധ റോഡുകളിലൂടെയുള്ള ഗതാഗതവും ജില്ലഭരണകൂടം നിരോധിച്ചു.
കൂട്ടിക്കൽ ടൗണിലടക്കം വെള്ളം നിറഞ്ഞു
കൂട്ടിക്കൽ മേഖലയിലാണ് വൻനാശമുണ്ടായത്. ഉരുൾപൊട്ടിയൊഴുകിയ വെള്ളപ്പാച്ചിൽ പലരുടെയും ജീവനെടുത്തതിെനാപ്പം നിരവധി വീടുകളും കടകളും തുടച്ചുനീക്കി. പലതും വെള്ളത്തിനടിയിലായി. കൂട്ടിക്കൽ ടൗണിലടക്കം വെള്ളം നിറഞ്ഞതോടെ പഞ്ചായത്ത് പൂർണമായും ഒറ്റപ്പെട്ടു. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. ഇവിടെ രണ്ടു വീടുകളും ഒരു കടയും ഒലിച്ചുപോയതായാണ് നാട്ടുകാർ പറയുന്നത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

