എം.ബി.ബി.എസ് കിട്ടിയെന്ന് പറഞ്ഞ് ഹോസ്റ്റലിൽ കയറിയ ശേഷം മുങ്ങിയ പെൺകുട്ടിയെ കണ്ടെത്തി
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചതായി രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ കയറുകയും പിന്നീട് കാണാതാകുകയും ചെയ്ത പെൺകുട്ടിയെ ഗാന്ധിനഗർ പൊലീസ് എറണാകുളത്ത് നിന്ന് പിടികൂടി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. എറണാകുളം മേത്തല സ്വദേശിയായ 21കാരിയാണ് പിടിയിലായത്.
എം.ബി.ബി.എസ് പ്രവേശനം ആയതായും തുടർനടപടി പൂര്‍ത്തിയാക്കിയതിനാല്‍ ഹോസ്റ്റലില്‍ ചേരണമെന്നും വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് ബന്ധുക്കള്‍ക്കൊപ്പം യുവതി കോട്ടയം മെഡിക്കൽ കോളജിലെത്തിയത്. മാതാപിതാക്കളെ പുറത്തുനിര്‍ത്തി യുവതി വനിത ഹോസ്റ്റലിനുള്ളിലേക്ക് കയറിപ്പോയി. ഏറെസമയം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ ആശങ്കയിലായി. മകളെ കണ്ടെത്താൻ കഴിയാതായതോടെ മാതാവ് ഗാന്ധിനഗർ പൊലീസിൽ പരാതി നല്കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി.
പരിശോധനയിൽ യുവതി എറണാകുളത്തെ എ.ടി.എം. കൗണ്ടറില്‍ കയറിയതായി കണ്ടെത്തി. തുടര്‍ന്ന് എ.ടി.എം കൗണ്ടറിന് സമീപത്തെ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ തെരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്. യുവതിക്ക് എം.ബി.ബി.എസ് പ്രവേശനം ലഭിച്ചിരുന്നില്ലെന്നും കള്ളം പൊളിയുമെന്ന ഭയത്താലാണ് ഹോസ്റ്റലിൽനിന്ന് മുങ്ങിയതെന്നും മെഡിക്കൽ കോളജ് അധികൃതരും പൊലീസും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

