യുവാക്കളെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
text_fieldsആദർശ് സാബു, ബിജീഷ് മോൻ, ശരത് പ്രസാദ്, ഇന്ദ്രജിത്
കോട്ടയം: യുവാക്കളെ ആക്രമിച്ച കേസിൽ പാറേച്ചാൽ മുപ്പതിൽചിറ ആദർശ് സാബു (21), കോയിപ്പുറത്ത് ചിറ ബിജീഷ് മോൻ (21), മുപ്പതിൽ പാലം ഭാഗത്ത് മുപ്പത്തെട്ടിൽ ശരത് പ്രസാദ് (26), നാട്ടകം മുട്ടം പുത്തൻപറമ്പിൽ ഇന്ദ്രജിത് (22) എന്നിവരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം വേളൂർ സ്വദേശിയായ പ്രവീണിനെയാണ് ഇടിക്കട്ട കൊണ്ട് ആക്രമിച്ചത്. പ്രവീണിന്റെ സുഹൃത്തിനെ ഇവർ മർദിക്കുന്നത് കണ്ട് തടസ്സം പിടിക്കാൻ എത്തിയതായിരുന്നു പ്രവീൺ.
എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ, എസ്.ഐമാരായ അജ്മൽ ഹുസൈൻ, സജി കുമാർ, സിജു കെ. സൈമൺ, സി.പി.ഒമാരായ കെ.എം. രാജേഷ്, ഷൈൻ തമ്പി, സലമോൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
കുറവിലങ്ങാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാണക്കാരി കടപ്പൂർ വാറ്റുപുര കോളനി ഭാഗത്ത് കോട്ടപുറം വീട്ടിൽ കെ.സി. വിഷ്ണു (27) അറസ്റ്റിൽ. ഇയാൾ കഴിഞ്ഞ ദിവസം രാത്രി അയൽവാസിയായ യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുവാവിന്റെ സഹോദരന്റെ പേരിലുള്ള സിം കാർഡ് ആയിരുന്നു വിഷ്ണു തന്റെ ഫോണിൽ ഉപയോഗിച്ചിരുന്നത്. ഈ സിം കാർഡ് യുവാവ് തിരിച്ചുചോദിച്ചതിന്റെ പേരില്‍ വാക്തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് വിഷ്ണു യുവാവിനെ ബിയർ കുപ്പികൊണ്ട് ആക്രമിക്കുകയുമായിരുന്നു.
എസ്.എച്ച്.ഒ ടി. ശ്രീജിത്, എസ്.ഐ തോമസ്കുട്ടി, സി.പി.ഒ റോയി വർഗീസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. വിഷ്ണുവിനെതിരെ കുറവിലങ്ങാട് സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

