ഭക്ഷണം കഴിച്ചവർക്ക് വിഷബാധ; ഹോട്ടൽ പൂട്ടിച്ച് പിഴ ചുമത്തി
text_fieldsപ്രതീകാത്മക ചിത്രം
കോട്ടയം: ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെ തുടർന്ന് കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ച് പിഴ ചുമത്തി. റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി വെജിറ്റേറിയൻ ഹോട്ടലാണ് നഗരസഭയുടെ ശുചിത്വ പരിപാലന നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് 25,000 രൂപ പിഴ ചുമത്തി താൽക്കാലികമായി പൂട്ടിച്ചത്. ജനറൽ സോൺ ഹെൽത്ത് സ്ക്വാഡിന്‍റെ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ശുചിത്വ പരിപാലന നിബന്ധനകളിൽ 12 എണ്ണം പാലിച്ചില്ലെന്ന് വെള്ളിയാഴ്ച ഹോട്ടൽ ഉടമക്ക് നഗരസഭ നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ന്യൂനതകൾ ഏഴ് ദിവസത്തിനകം പരിഹരിച്ച് രേഖാമൂലം ഒാഫിസിൽ അറിയിച്ചില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകി. കൂടാതെ, ഹോട്ടലിൽ അവശേഷിച്ച ആഹാര സാധനങ്ങൾ ഉടമയെ കൊണ്ടുതന്നെ നീക്കം ചെയ്യിച്ചു.
കഴിഞ്ഞ ജൂൺ 20 ശനിയാഴ്ച ഉച്ചക്കാണ് പരാതിക്കിടയായ സംഭവം നടന്നത്. ശിവഗിരി മഠത്തിന്‍റെ ഭാഗമായ ഗുരുധർമ പ്രചാരണസഭയുടെ പോഷക സംഘടനയായ മാതൃസഭയുടെ കോട്ടയം ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ 55 വയസ്സും അതിന് മുകളിലും പ്രായമുള്ള അഞ്ച് സ്ത്രീകൾക്കാണ് പരാതിക്കിടയായ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ വിഷബാധയേറ്റത്.
വിഷബാധയെ തുടർന്ന് പൊൻകുന്നം തമ്പലക്കാട് സ്വദേശിനിയായ പുത്തൂർവീട്ടിൽ പി.ജെ. ഷീലാ കുമാരി, സുജ സന്തോഷ്, സരള രാഘവൻ, മോളികുട്ടി മോഹൻ, ഷൈലജ പൊന്നപ്പൻ എന്നിവർക്ക് വൈദ്യസഹായം തേടേണ്ടി വന്നു. ഇതിൽ ഷീലാ കുമാരി പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ അഞ്ച് ദിവസമായി ചികിത്സയിലാണ്. വൈദ്യസഹായം തേടിയ മറ്റുള്ളവർ വീട്ടിൽ വിശ്രമത്തിലുമാണ്.
ആരോഗ്യനില ഭേദപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ഭക്ഷ്യവിഷബാധ ചൂണ്ടിക്കാട്ടി നഗരസഭക്കും പൊൻകുന്നം പൊലീസ് സ്റ്റേഷനിലും അഞ്ചുപേരും ചേർന്ന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വൈകീട്ട് നാലരയോടെ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ശുചിത്വ പരിപാലന നിബന്ധനകൾ പാലിച്ചില്ലെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

