പനി വ്യാപിക്കുന്നു കിടത്തിച്ചികിത്സയില്ല; രോഗികൾ ദുരിതത്തിൽ
text_fieldsഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
ഈരാറ്റുപേട്ട: പനിയും ചുമയും വ്യാപകമാകുന്നതിനിടെ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ സൗകര്യമില്ലാത്തത് രോഗികൾക്ക് ദുരിതമാകുന്നു. നഗരസഭ പരിധിയിലും സമീപ പഞ്ചായത്തുകളിലും മുതിർന്നവർക്കും കുട്ടികൾക്കുമിടയിൽ പനിയും ചുമയും വ്യാപകമായി പടരുകയാണ്. കാലവർഷത്തിന്റെ തുടക്കത്തിൽ പനിയും മഞ്ഞപ്പിത്തവും വ്യാപകമായിരുന്നെങ്കിലും പിന്നീട് നിയന്ത്രണവിധേയമായിരുന്നു.
ആഗസ്റ്റ് മുതലാണ് കുട്ടികളിൽ വീണ്ടും പനിയും ചുമയും വ്യാപകമായത്. മലയോര മേഖലയിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ ആശുപത്രികളിൽ മാത്രം ദിനേന 300ലധികം കുട്ടികൾ പനിയും ചുമയുമായി ചികിത്സ തേടിയെത്തുന്നതായാണ് കണക്ക്. കഫമില്ലാത്ത വരണ്ട ചുമയാണ് പല കുട്ടികളിലും കാണുന്നത്. മരുന്ന് കഴിച്ചാലും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചുമയും പനിയുമാണ് മിക്കവർക്കും. ഒരാഴ്ചയോളം ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിച്ച് രോഗം ഭേദമായ ശേഷവും വീണ്ടും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതായും രക്ഷിതാക്കൾ പറയുന്നു.
ശ്വാസകോശത്തെ ബാധിക്കുന്ന റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ് (ആർ.എസ്.വി), ഇൻഫ്ലുവൻസ എ, ബി വൈറസുകൾ എന്നിവ കുട്ടികളിൽ പനിക്കും ചുമക്കും കാരണമാകുന്നതായി ഡോക്ടർമാർ പറയുന്നു. രോഗലക്ഷണങ്ങളിൽ താൽക്കാലിക ആശ്വാസം ലഭിക്കുന്നതോടെ കുട്ടികളെ സ്കൂളുകളിലും അംഗൻവാടികളിലും അയക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നതായും ആരോഗ്യപ്രവർത്തകർ പറയുന്നു.
ഈരാറ്റുപേട്ട മേഖലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ രാത്രി ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കിടത്തി ചികിത്സക്കുള്ള സൗകര്യം ഇല്ലാത്തതിനാൽ രാത്രി ഗുരുതരാവസ്ഥയിലുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ട സാഹചര്യമാണ്. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷനും കേരള ഹൈകോടതിയും നേരത്തെ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാർ ആശുപത്രികളെ താലൂക്കാശുപത്രികളായി ഉയർത്തിയിട്ടും ഈരാറ്റുപേട്ടയോട് അവഗണന തുടരുകയാണെന്നാണ് ആരോപണം.
ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും നഗരസഭ ചെയർപേഴ്സൻ വി.പി. നാസറും രണ്ടു മാസം മുമ്പ് മന്ത്രി കെ. മുരളീധരന് നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

