ഗ്രാമ്പിയിൽ നടന്നത് പുലികളി; പേരുദോഷം കടുവയ്ക്ക്?
text_fieldsകുമളി: ആഴ്ചകളായി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി ചുറ്റി നടന്നത് പുലിയെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ പഞ്ചായത്തംഗം മതിയഴകന്റെ പശുവിനെ ആക്രമിച്ചതു മുതൽ വനപാലകരുടെ സംശയം പുലിക്ക് പിന്നാലെയായി. ഇത് ശരി വെച്ചാണ് തിങ്കളാഴ്ച കടുവയ്ക്കു വെച്ച കെണിയിൽ പുലി വന്ന് കയറിയത്. മൂന്നാർ, മറയൂർ മേഖലയിൽ 18 ലധികം വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന കടുവയെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിൽ തുറന്നു വിട്ടിരുന്നു.
കഴിഞ്ഞ ഏതാനും നാളുകളായി വള്ളക്കടവ് റേഞ്ചിനോട് ചേർന്ന ഗ്രാമ്പി, അരണക്കൽ, തങ്കമല പ്രദേശങ്ങളിലെല്ലാം കടുവയുടെ സാന്നിധ്യം കാണുകയും വളർത്തുമൃഗങ്ങളെ അക്രമിച്ചതായി പരാതി ഉയരുകയും ചെയ്തു. ഇതോടെ, കടുവയെ പിടികൂടാൻ മൂന്ന് സ്ഥലങ്ങളിൽ കൂടൊരുക്കി വനപാലകർ കാത്തിരിക്കുന്നതിനിടെയാണ് പുലി വന്ന് കയറിയത്. തേയിലത്തോട്ടങ്ങളിൽ മേയാൻ വിടുന്ന പശുക്കളെ ആക്രമിക്കുന്നത് പതിവായതോടെ കടുവയാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുയർന്നു.
എന്നാൽ, ജീവികളെ പിന്നിൽ നിന്ന് ആക്രമിക്കുകയും പിടികൂടാൻ കഴിയാതിരിക്കുകയും ചെയ്തതോടെയാണ് നടന്നത് ‘പുലികളി’യാണെന്ന് അധികൃതർക്ക് സംശയമുയർന്നത്. കൂട്ടിലകപ്പെട്ട പുലിയെ കടുവ സങ്കേതത്തിന്റെ മറ്റൊരു ഭാഗത്തെത്തിച്ച് തുറന്നു വിടാനാണ് വനപാലകരുടെ തീരുമാനം. ഇതോടൊപ്പം, കടുവയെ പിടികൂടാനുള്ള ശ്രമം തുടരുമെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

