ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് ശീട്ടുകളി; മൂന്നു ലക്ഷവുമായി അഞ്ചുപേർ പിടിയിൽ
text_fieldsഈരാറ്റുപേട്ട: നഗരത്തിലെ ടൂറിസ്റ്റ് ഹോമിൽനിന്ന് വൻ ശീട്ടുകളി സംഘത്തെ ഇരാറ്റുപേട്ട പൊലീസ് പിടികൂടി. ഇവരുടെ കൈയിൽനിന്ന് 2.86 ലക്ഷം രൂപയും അഞ്ച് മൊബൈലുകളും പിടിച്ചെടുത്തു. ഇടുക്കി വണ്ണപ്പുറം സ്വദേശി അജി (48), ഇരാറ്റുപേട്ട സ്വദേശി സിറാജ് (46), എറണാകുളം കാക്കനാട് സ്വദേശി ഷഫീർ അലിയാർ (42), കാഞ്ഞിരപ്പള്ളി സ്വദേശീ റെജി (46), ഇടുക്കി വെള്ളിയാമറ്റം സ്വദേശി കാസിം (52) എന്നിവരെയാണ് ഇരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ടയിൽ വ്യാപകമായി പണംെവച്ചുള്ള ശീട്ടുകളി നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇരാറ്റുപേട്ട ഇൻസ്പെക്ടർ എസ്.എം. പ്രദീപ്കുമാർ അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. ഇതിനിടെയാണ് ഈരാറ്റുപേട്ട ടൗണിലെ ടൂറിസ്റ്റ് ഹോമിൽ ശീട്ടുകളി സംഘങ്ങൾ ഒത്തുചേരുന്നതായി കോട്ടയം ജില്ല പൊലീസ് മേധാവി ശിൽപക്ക് രഹസ്യവിവരം ലഭിച്ചത്. ഇതോടെ പൊലീസ് ഉദ്യോഗസ്ഥർ ടൂറിസ്റ്റ് ഹോമിെൻറ പരിസരത്ത് നിലയുറപ്പിച്ചു. ആറ് മണിയോടെ ശീട്ടുകളി സംഘങ്ങൾ എത്തി. ഈ സമയം മഫ്തി വേഷത്തിൽ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ടൂറിസ്റ്റ് ഹോമിെൻറ പിന്നിലൂടെ അകത്തുകടന്ന് ശീട്ടുകളിക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ശീട്ടുകളിക്കു മുമ്പായി പരിസരം നിരീക്ഷിക്കാനും കളിക്കാർക്ക് മദ്യവും ഭക്ഷണസാമഗ്രികളും എത്തിക്കുവാനും ആളുകളുണ്ട്. രാത്രി മുതൽ പുലർച്ച വരെയാണ് ശീട്ടുകളി. പരിസരം സുരക്ഷിതമാണെന്ന് സൂചന ലഭിച്ചതിനുശേഷമേ ശീട്ടുകളി സംഘം എത്തുകയുള്ളൂ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന ശീട്ടുകളി സംഘത്തിൽ പലർക്കും പരസ്പരം അറിയുക പോലുമില്ല. റിസോർട്ടുകളും ടൂറിസ്റ്റ് ഹോമുകളും കേന്ദ്രീകരിച്ചുള്ള ശീട്ടുകളി സംഘങ്ങളെ പിടികൂടാൻ വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് പാലാ ഡിവൈ.എസ്.പി പ്രഭുല്ല ചന്ദ്രകുമാർ അറിയിച്ചു.
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ വി.ബി. അനസ്, ജയചന്ദ്രൻ, ജയപ്രകാശ്, അസി. സബ് ഇൻസ്പെക്ടർ വിനയരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിനു, ഷിജോ വിജയൻ, സിവിൽ പൊലീസ് ഓഫിസർ തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.