കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർമാരുടെ കുറവ്; ഈരാറ്റുപേട്ടയിൽ സർവിസുകൾ മുടങ്ങി
text_fieldsപ്രതീകാത്മക ചിത്രം
ഈരാറ്റുപേട്ട: ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനാൽ ഡിപ്പോയിൽ സർവീസുകൾ മുടങ്ങുന്നത് പതിവാകുന്നു. നിലവിൽ പത്ത് ഡ്രൈവർമാരുടെ കുറവ് ഡിപ്പോയിൽ ഉള്ളപ്പോൾ കഴിഞ്ഞ ദിവസം ഏഴു പേർ പനി ബാധിച്ച് മെഡിക്കൽ ലീവ് എടുത്തതോടെ ഷെഡ്യൂളുകൾ വെട്ടിക്കുറക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെ സർവീസ് മുടങ്ങിയതിലൂടെ സ്ഥിരം യാത്രക്കാർ ദുരിതത്തിലായി. കോട്ടയം- ആലപ്പുഴ റൂട്ടിൽ യാത്ര ചെയ്യുന്നവരാണ് ഏറെ പ്രയാസപ്പെട്ടത്.
കുന്നോന്നി -ആലപ്പുഴ, ഈരാറ്റുപേട്ട- ആലപ്പുഴ, ഈരാറ്റുപേട്ട-കോട്ടയം തുടങ്ങിയ സർവീസുകളാണ് ഓടാതായത്. ഇരുപതിനായിരം രൂപക്ക് മേൽ കലക്ഷനുള്ള സർവീസുകളാണ് അധികൃതരുടെ അനാസ്ഥ കാരണം മുടങ്ങിയത്. ആവശ്യത്തിന് ഡ്രൈവർമാരെ നിയമിച്ചില്ലെങ്കിൽ ഡിപ്പോയുടെ പ്രവർത്തനം അവതാളത്തിലാകും. നിലവിൽ 37 ഷെഡ്യൂളുകളാണ് ഡിപ്പോയിൽ നിന്ന് ഓപറേറ്റ് ചെയുന്നത്. 20 ഫാസ്റ്റ് സർവീസും 17 ഓർഡിനറി സർവീസുമാണുള്ളത്.
മുമ്പ് 64 ഷെഡ്യൂൾ ഉണ്ടായിരുന്ന ഡിപ്പോയിൽ നിന്ന് ഓരോ കാരണം പറഞ്ഞ് ബസുകൾ കൊണ്ടു പോയി. ഈരാറ്റുപേട്ട ഡിപ്പോയിൽ നിലവിൽ എ.ടി.ഒ ഇല്ല. പാലാ ഓ.ടി.ഒയുടെ കീഴിലാണ് ഡിപ്പോ പ്രവർത്തനം. എറണാകുളം സോണിലെ ഏറ്റവും മികച്ച ഡിപ്പോക്കുള്ള അവാർഡ് ലഭിച്ച ഈരാറ്റുപേട്ട ഡിപ്പോ തരംതാഴ്ത്തലിന്‍റെ വക്കിൽ എത്തി നിൽക്കുകയാണ്. ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

