പാചക വാതക പ്രതിസന്ധി മറികടക്കാനാവാതെ ഹോട്ടലുകൾ
text_fieldsകഴിഞ്ഞ ദിവസം വരെ തുറന്നു പ്രവർത്തിച്ചിരുന്ന അവസാനത്തെ ഹോട്ടലും പകുതി ഷട്ടർ ഇട്ട നിലയിൽ
ഈരാറ്റുപേട്ട: പശ്ചിമേഷ്യയിൽ രൂപപ്പെട്ട യുദ്ധ പ്രതിസന്ധിയെ തുടർന്ന് പാചകവാതകത്തിന് നേരിട്ട ക്ഷാമം ജന ജീവിതം കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നു. ഹോട്ടൽ ഭക്ഷണം ആശ്രയിച്ച് കഴിയുന്ന ആയിരങ്ങളാണ് ഇത് കാരണം നെട്ടോട്ടമോടുന്നത്. ഇതിൽ കൂടുതലും അന്തർസംസ്ഥാന തൊഴിലാളികളാണ്. പുലർച്ചെ ഭക്ഷണം കഴിച്ചും ഉച്ചക്കുള്ളത് പാർസൽ വാങ്ങിയും കൂലിവേലക്ക് പോകുന്നവരുമാണ് ഇവർ. വൈകുന്നേരങ്ങളിലെ ഭക്ഷണം സ്വന്തം തയാറാക്കി കഴിക്കാറാണ് പതിവ്. വാടക കെട്ടിടങ്ങളിൽ താമസിക്കുന്നവർ ഭക്ഷണം പാകം ചെയ്യാൻ പാചക വാതകമാണ് ഉപയോഗിക്കുന്നത്. പുറത്ത് നിന്ന് കിട്ടിയിരുന്ന വാണിജ്യ ഗ്യാസിന് തടസം നേരിട്ടതോടെ സ്വന്തം നാട്ടിലേക്ക് പോകുക മാത്രമായി പരിഹാരം.
റമദാൻ മാസത്തിൽ ഏറെ കുറേ കടകൾ അവധി ആയിരുന്നിട്ടും തുറന്ന് പ്രവർത്തിച്ച കടകളിൽ നിന്ന് യഥേഷ്ടം ഭക്ഷണം ലഭിക്കാറുണ്ടായിരുന്നു. നോമ്പിന് ശേഷം പ്രതിസന്ധി കൂടി. നൂറിലധികം ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നിടത്ത് മൂന്ന് കടകളിലേക്കായി ചുരുങ്ങി. വിറക് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാൻ ആരംഭിച്ചിരുന്നെങ്കിലും പല പ്രദേശത്തുനിന്ന് ആളുകൾ എത്തിതുടങ്ങിയതോടെ തിക്കും തിരക്കുമായി. പ്രയാസപ്പെട്ട് ഭക്ഷണം പാകം ചെയ്താലും തിരക്ക് കാരണം വിതരണം ചെയ്യാൻ കഴിയാതെ ഉടമകൾ ഷട്ടർ പകുതി താഴ്ത്തി ഇട്ടിരിക്കുകയാണ്. രാവിലെയും ഉച്ചക്കും മാത്രമാണ് കട തുറക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പൂർണമായി പൂട്ട് വീഴുമെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
പാചകവാതക ക്ഷാമത്തിനൊപ്പം പാമോയിലിനു വില കൂടിയതും ഹോട്ടലുകൾക്കു തിരിച്ചടിയായി. ഇതോടെ പൊറോട്ടക്കു മൂന്നു രൂപ വരെ വില കൂട്ടി. ബിരിയാണിക്കും കറികൾക്കും നേരത്തേ വില കൂട്ടിയിരുന്നു. പ്രതിസന്ധി മറികടക്കാൻ ആവശ്യമെങ്കിൽ വിലവർധന നടപ്പാക്കാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ നിർദേശം നൽകിയിട്ടുണ്ട്. 20ശതമാനം പാചകവാതകം നൽകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ അതിനുള്ള നടപടിയായിട്ടില്ലെന്നും വാക്ക് പാലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

