ഹാഷിമുമാർ തിരക്കിലാണ്...
text_fieldsഈരാറ്റുപേട്ട: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ ഈരാറ്റുപേട്ടയിലെ മൂന്ന് ഹാഷിമുമാരുടെയും പിന്നാലെയാണ് രാഷ്ട്രീയ പാർട്ടികൾ. പ്രചാരണ രംഗം ചൂടുപിടിച്ചതോടെ ഇവർ വലിയ തിരക്കിലുമായി. അതിലൊന്നാമൻ സിൽവർ ഓഡിയോ സ്റ്റുഡിയോ ഉടമ ഹാഷിം മേത്തരാണങ്കിൽ രണ്ടാമൻ അറിയപ്പെടുന്ന അനൗൺസർ ഹാഷിം ലബ്ബയാണ്. മൂന്നാമൻ ഹാഷിം ഡയറയും. ഇവർ മൂന്നുപേരും ഒന്നിച്ചാൽ ഏത് പാർട്ടിക്ക് വേണ്ടിയുമുള്ള തെരഞ്ഞെടുപ്പ് ഗാനവും അനൗൺസ്‌മെൻറും എല്ലാം റെഡി.
ഏത് തെരഞ്ഞെടുപ്പ് വന്നാലും പ്രചാരണരംഗം കൊഴുപ്പിക്കാൻ ഇവർ വേണമെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് നിർബന്ധമാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഇവരുടെ ശബ്ദ തരംഗങ്ങൾ ഇന്നും സജീവമാണ്. രണ്ട് പതിറ്റാണ്ടിെൻറ അനുഭവ സമ്പത്തുമുണ്ട് ഇവർക്ക്.
ദിവസം മുഴുവനും വാഹനത്തിലിരുന്നുള്ള അനൗൺസ്‌മെൻറായിരുന്നു പഴമക്കാർക്ക് പരിചയം. എന്നാൽ, കമ്പ്യൂട്ടറും സൗണ്ട് കാർഡും മറ്റ് ആധുനിക സംവിധാനങ്ങളും എത്തിയതോടെ ലൈവ് അനൗൺസ്‌മെൻറിന് ഏറെക്കുറേ അവസാനിച്ചു.
വിദേശത്ത് വിഡിയോ എഡിറ്ററായി ജോലിചെയ്തിരുന്ന ഹാഷിം മേത്തർ അവധിക്ക് നാട്ടിലെത്തുമ്പോൾ സമയം ചെലവഴിക്കാൻ തുടങ്ങിയതാണ് എഡിറ്റിങ് ജോലി. എന്നാൽ, നാട്ടിൽ ഇതിനുള്ള സാധ്യത കണ്ടതോടെ തൊഴിലായി ഈ മേഖല തന്നെ തെരഞ്ഞെടുത്തു.
സ്‌കൂൾ കാലം മുതൽ മൈക്കുമായി നല്ല ബന്ധമാണ് ഹാഷിം ലബ്ബക്ക്. പ്രാദേശിക നേതാക്കൾ മുതൽ അഖിലേന്ത്യ നേതാക്കൾക്കുവേണ്ടി വരെ പല സന്ദർഭങ്ങളിലും അനൗൺസ് ചെയ്തിട്ടുണ്ട്.
ചുമരെഴുത്തിലൂടെ ഈ മേഖലയിലേക്ക് കടന്ന് വന്ന ഹാഷിം ഡയറ ഇപ്പോൾ മാപ്പിളപ്പാട്ടിലൂടെ അറിയപ്പെടുന്ന ഗായകനായി. ഒട്ടനവധി സ്റ്റേജ് പ്രോഗ്രാമിലും പാടിയിട്ടുണ്ട്.
ഈ മേഖലയിലെ പരീക്ഷണ കാലമായിരുന്നു കോവിഡ് കാലയളവ്. കൊറോണ വ്യാപനം തടയാൻ ആരോഗ്യവകുപ്പും നഗരസഭയും നടത്തിയ ജാഗ്രത നിർദേശ അനൗൺസ്‌മെൻറ് മാത്രമായിരുന്നു ഈ കാലയളവിലെ വരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ സർക്കാർ അനുമതി നൽകിയതോടെ ഈ മേഖലയിൽ പുത്തനുണർവ് വന്നിട്ടുണ്ടെന്ന് ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.