11 വർഷത്തിനുശേഷം ബന്ധുക്കളെ കണ്ടെത്തി സംസാരശേഷിയില്ലാത്ത യുവാവ്
text_fieldsഗാന്ധിനഗർ (കോട്ടയം): 11 വർഷംമുമ്പ് കാണാതായ സംസാരശേഷിയില്ലാത്ത യുവാവ് ഒടുവിൽ ബന്ധുക്കളുടെ ചാരത്ത്.
കോഴിക്കോട് കുളത്ര മുല്ലശ്ശേരിയിൽ പരേതനായ സുഭാഷിെൻറ ഏക മകൻ സജിത്തിനെയാണ് (മനോജ് -30) ബന്ധുക്കൾ ഏറ്റെടുത്തത്. ഞായറാഴ്ച ഉച്ചക്ക് കോട്ടയം നവജീവനിലെത്തി ബന്ധുക്കൾ യുവാവുമായി മടങ്ങുകയായിരുന്നു.
2009 ആഗസ്റ്റിൽ ഒല്ലൂർ പൊഴമ്പളത്തെ ഓൾഡേജ് ഹോമിൽനിന്നും സജിത്തിനെ കാണാതാവുകയായിരുന്നു. ഇക്കാര്യം സ്ഥാപന അധികൃതർ സജിത്തിെൻറ മാതാവ് സത്യഭാമയെ അറിയിച്ചു.
ഇവർ ഒല്ലൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിെച്ചങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും സജിത്തിനെ കണ്ടെത്തിയില്ല.
ഇതിനിടെ, കുറച്ചുദിവസംമുമ്പ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അവശനിലയിൽ യുവാവിനെ കണ്ടെത്തി. വിവരം അറിഞ്ഞ് നവജീവൻ ട്രസ്റ്റി പി.യു. തോമസ് മെഡിക്കൽ കോളജിലെത്തി യുവാവിനെ ഏറ്റെടുത്തു.
സംസാരശേഷിയില്ലാത്ത യുവാവിനെ നവജീവൻ ഏറ്റെടുത്ത വിവരം അറിഞ്ഞ കോട്ടയം പള്ളം ഷെറി ഭവനിൽ സണ്ണിയുടെ സംസാരശേഷിയില്ലാത്ത മകൻ ഷെറിൻ പി. സണ്ണി നേരിട്ടെത്തി യുവാവിെന കണ്ടു.
തുടർന്ന്, സംസാരശേഷിയില്ലാത്തവരുടെ വാട്സ്ആപ് കൂട്ടായ്മയിൽ ഈ യുവാവിെൻറ ഫോട്ടോ ഇടുകയും ഫേസ്ബുക്കിൽ ലൈവ് ഇടുകയും ചെയ്തു. ഒരുമണിക്കൂറിനുള്ളിൽ കോഴിക്കോടുനിന്ന് ഈ യുവാവ് സജിത്താണെന്ന് വിവരം ലഭിച്ചു. ഇവർ സജിത്തിെൻറ വീട്ടിലും ഇക്കാര്യം അറിയിച്ചു. നവജീവൻ ബന്ധപ്പെട്ട് ഇത് സജിത്താണെന്ന് ഉറപ്പുവരുത്തി.
ഞായറാഴ്ച ഉച്ചയോടുകൂടി പിതൃസഹോദരൻ സുരേഷ് ബാബു, സഹോദരീപുത്രൻ സന്തോഷ്, സജിത്തിനെ കണ്ടുകിട്ടാൻ സഹായിച്ച ഷെറിൻ, പിതാവ് സണ്ണി എന്നിവരോടൊത്ത് നവജീവനിലെത്തി.
വർഷങ്ങൾക്കുശേഷം ബന്ധുക്കളെ കണ്ട സജിത്ത് പൊട്ടിക്കരഞ്ഞാണ് ഇവരെ സ്വീകരിച്ചത്. ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞശേഷം പി.യു. തോമസിനും നവജീവൻ പ്രവർത്തകർക്കും നന്ദി പറഞ്ഞാണ് ഇവർ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.