താഴത്തങ്ങാടിയിൽനിന്ന് ദമ്പതികളെ കാണാതായിട്ട് നാളെ ഏഴു വർഷം
text_fieldsകോട്ടയം: താഴത്തങ്ങാടി അറുപറയില്യിൽനിന്ന് ദമ്പതികളെ കാണാതായിട്ട് ശനിയാഴ്ച ഏഴുവർഷം. 2017 ഏപ്രിൽ ആറിന് വൈകിട്ടാണ് താഴത്തങ്ങാടി അറുപറയില്‍ ഒറ്റക്കണ്ടത്തിൽ ഹാഷിം, ഭാര്യ ഹബീബ എന്നിവരെ കാണാതാകുന്നത്. സംഭവം നടന്ന് ഏഴുവർഷം തികയുമ്പോഴും കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, അടുത്തിടെ ഇവരെ കാണാനില്ലെന്ന് കാട്ടി വീണ്ടും മാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു.
ഭക്ഷണം വാങ്ങാൻ പോകുകയാണെന്ന് പറഞ്ഞാണ് 2017 ഏപ്രിൽ ആറിന് വൈകിട്ട് ഹാഷിമും ഹബീബയും വീട്ടിൽനിന്ന് ഇറങ്ങിയത്. രാത്രി ഏറെ വൈകിയിട്ടും തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് ഹാഷിമിന്റെ കുടുംബം പൊലീസില്‍ പരാതി നല്കി. പുതിയതായി വാങ്ങിയ രജിസ്ട്രേഷൻ നടത്താത്ത വാഗൺ ആർ കാറിലായിരുന്നു വീട്ടിൽനിന്ന് പോയത്. ഡ്രൈവിങ് ലൈസന്‍സ്, മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ് എന്നിവ കൊണ്ടുപോയിരുന്നില്ല.
വീടിന് സമീപത്തെ റോഡിലെ സി.സി ടി.വി കാമറയിൽ നിന്ന് ഇവരുടെ ദൃശ്യം ലഭിച്ചെങ്കിലും പിന്നീട് എങ്ങോട്ട് വാഹനം മറഞ്ഞുവെന്നതിൽ സൂചനയൊന്നും പൊലീസിന് ലഭിച്ചില്ല. അതിർത്തിയിലെയടക്കം നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും നിരാശയായിരുന്നു ഫലം.
ആദ്യഘട്ടത്തിൽ വേമ്പനാട് കായൽ, മീനച്ചിലാർ തുടങ്ങി നിരവധി ജലാശയങ്ങളിൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് തിരച്ചിൽ നടത്തി. പീരുമേട്, വാഗമണ്‍ ഉൾപ്പെടെ സ്ഥലങ്ങളിലെ കൊക്കകളിലും കോട്ടയം, ഇടുക്കി ജില്ലകളിലെ വനമേഖലകളിലും ഉപയോഗശൂന്യമായ നിരവധി പാറക്കുളങ്ങളിലും പരിശോധനകൾ നടന്നു. ഏറ്റവുമൊടുവിൽ കോട്ടയം മറിയപ്പള്ളിയിലെ മുട്ടം പാറക്കുളത്തിലും വ്യാപക തിരച്ചിൽ നടത്തി.
കേരളത്തിന് പുറത്തെ വിവിധ ദർഗകളിലും പ്രധാനനഗരങ്ങളിലും അന്വേഷണസംഘമെത്തി. വാഹനം കണ്ടെത്താൻ മാരുതിയുടെ സഹായവും തേടി. വാഹനം എന്തെങ്കിലും സർവീസ് സെന്ററുകളിൽ എത്തിയിട്ടുണ്ടോയെന്ന് അറിയാനായിരുന്നു ഇത്. മറ്റ് സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. പ്രധാനനഗരങ്ങളിലടക്കം തിരിച്ചറിയൽ നോട്ടീസുകളും പതിച്ചിരുന്നു. എന്നാൽ, ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. അതേസമയം, എന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിൽതന്നെയാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.