വിദ്യാർഥികളുമായി സംവാദം: പിണറായി എം.ജി കാമ്പസിലെത്തും
text_fieldsകോട്ടയം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളിൽ വിദ്യാർഥികളിൽനിന്ന് അഭിപ്രായം തേടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച എം.ജി സർവകലാശാല കാമ്പസിലെത്തും. മഹാത്മാഗാന്ധി, ശ്രീശങ്കരാചാര്യ സർവകലാശാലയിലെ വിദ്യാർഥി പ്രതിഭകളുമായിട്ടാണ് പിണറായിയുടെ സംവാദം.
'നവകേരളം യുവകേരളം-ഉന്നതവിദ്യാഭ്യാസത്തിെൻറ ഭാവി' എന്ന വിഷയത്തിൽ വിദ്യാർഥികൾ നൂതനാശയങ്ങളും കാഴ്ചപ്പാടുകളും മുഖ്യമന്ത്രിയുമായി പങ്കുവെക്കുമെന്ന് സർവകലാശാല അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 11ന് സർവകലാശാല ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടക്കുന്ന 'സി.എം അറ്റ് കാമ്പസ്' എന്ന സംവാദപരിപാടിയിൽ കലാ-കായിക-വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച 200 വിദ്യാർഥികൾ നേരിട്ടും ആയിരം വിദ്യാർഥികൾ ഓൺലൈനായും പങ്കെടുക്കും.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, ശ്രീ ശങ്കരാചാര്യ സർവകലാശാല വൈസ് ചാൻസലർ ഡോ. പി.കെ. ധർമരാജൻ എന്നിവർ പങ്കെടുക്കും. സംവാദ പരിപാടിയുടെ തത്സമയസംപ്രേഷണം വിദ്യാർഥികൾക്ക് കാണുന്നതിന് കോളജുകളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയും സർവകലാശാലയുടെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും വെബ്സൈറ്റിലൂടെയും പരിപാടി തത്സമയം കാണാം.
എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, പ്രോ.വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ പി. ഷാനവാസ്, ഡോ. എ. ജോസ്, ഡോ. വർഗീസ് ചെറിയാൻ, പ്രഫ. പി. ഹരികൃഷ്ണൻ, ഡോ. എസ്. ഷാജില ബീവി, പി.ആർ.ഒ. എ. അരുൺ കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.