വരൂ, വോട്ടർപട്ടികയിൽ പേരു ചേർക്കാം; ഡബ്ൾ ഡക്കർ ബസിൽ സൗജന്യമായി കറങ്ങാം
text_fieldsജില്ല തെരഞ്ഞെടുപ്പ് വിഭാഗം വോട്ടെടുപ്പിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന്
കോട്ടയം നഗരത്തിലെത്തിച്ച ഡബിൾ ഡക്കർ ബസ്
പ്രായവും വിലാസവും തെളിയിക്കുന്ന അസ്സൽ രേഖകളും (ആധാർ കാർഡ്, പാസ്പോർട്ട്) ഫോട്ടോയും വീട്ടിലെ വോട്ടറുടെയോ അയൽവാസിയുടെയോ വോട്ടർ കാർഡിന്റെ പകർപ്പുമായെത്തിയാൽ ബസിലെ കൗണ്ടറിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ രജിസ്ട്രേഷൻ നടത്താം. തുടർന്ന് ഡബ്ൾ ഡക്കറിൽ ഹ്രസ്വദൂരയാത്ര സൗജന്യമായി നടത്താം
കോട്ടയം: വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടില്ലേ. പേരുചേർക്കാൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇതാ കെ.എസ്.ആർ.ടി.സി.യുടെ ഡബ്ൾ ഡക്കർ ബസിൽ കറങ്ങാൻ ശനിയാഴ്ചയും ഞായറാഴ്ചയും സുവർണാവസരം.
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തോടനുബന്ധിച്ച് സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായി വോട്ടെടുപ്പിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനുമായാണ് ജില്ല തെരഞ്ഞെടുപ്പ് വിഭാഗം ജില്ലയിൽ ഡബ്ൾ ഡക്കർ ബസ് ബോധവത്കരണ-രജിസ്ട്രേഷൻ യാത്ര ഒരുക്കുന്നത്. രജിസ്റ്റർ ചെയ്യുന്നവർക്ക് നൽകുന്ന സമ്മാനക്കൂപ്പണുകളിൽ നിന്ന് നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ആകർഷക സമ്മാനങ്ങളും നൽകും.
ശനിയാഴ്ച രാവിലെ ഒമ്പതിന് ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപം കലക്ടർ വി. വിഘ്നേശ്വരി യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഉച്ചക്ക് 12 മുതൽ കോട്ടയത്ത് പര്യടനം നടക്കും.
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കാമ്പയിൻ
കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തോടനുബന്ധിച്ച് സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായി വോട്ടെടുപ്പിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനുമായി ഡിസംബർ മൂന്നിന് പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കും.
വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, കുമരകം, വൈക്കം ബീച്ച് എന്നിവിടങ്ങളിലാണ് കാമ്പയിൻ. പരിപാടിയുടെ ഭാഗമായി മ്യൂസിക് ഷോ, ഫുഡ് സ്റ്റാളുകൾ എന്നിവയുണ്ടാകും. വോട്ടർ എൻറോൾമെന്റിനു സ്റ്റാളുകളും സജ്ജീകരിക്കും. പൊതുജനങ്ങൾ ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറും കലക്ടറുമായ വി. വിഗ്നേശ്വരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

