നഗരത്തിലെ വഴിയോര കച്ചവടത്തിന് നിയന്ത്രണം
text_fieldsകോട്ടയം: നഗരത്തിലെ വഴിയോര കച്ചവടത്തിന് ആഗസ്റ്റ് ഒന്നു മുതൽ നിയന്ത്രണം. നഗരസഭ പരിധിയിലെ നൈറ്റ്കടകൾക്ക് രാത്രി എട്ടു മുതൽ 12 വരെയും ബജി കടകൾക്ക് വൈകീട്ട് നാലു മുതൽ എട്ടു വരെയും മാത്രമേ പ്രവർത്തിക്കാനാവൂ. നിലവിലും ഇതാണു ചട്ടമെങ്കിലും കർക്കശമായിരുന്നില്ല.
തെരുവോര കച്ചവടം നാലുചക്ര വണ്ടിയിൽ മാത്രമേ ക്രമീകരിക്കാവൂ. ഇതിന് മറ്റു ചാർത്തുകളോ പടുതയോ പാടില്ല. അതത് ദിവസം കച്ചവടത്തിന് ശേഷം വണ്ടി ഫുട്പാത്തിൽനിന്ന് മാറ്റണം. തെരുവോര കച്ചവടങ്ങൾ നിയന്ത്രിക്കുന്നതിനും സാമൂഹിക വിരുദ്ധരെ ഒഴിപ്പിക്കുന്നതിനും നഗരസഭ ചെയർപേഴ്സൻ എം.പി. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം.
കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാകുന്ന വിധത്തിൽ ഫുട്പാത്തുകളിൽ കച്ചവടം അനുവദിക്കില്ല. നിരോധിത മുറുക്കാൻ, ഹാൻസ് തുടങ്ങിയവയുടെ കച്ചവടം പൂർണമായും തടയും. സൗജന്യമായി നഗരത്തിൽ ഭക്ഷണം നൽകുന്നവർക്കായി പൊതുവിടം സജ്ജമാക്കി നൽകും. തിരുനക്കര മൈതാനം, നാഗമ്പടം ബസ് സ്റ്റാൻഡ്, നെഹ്റു സ്റ്റേഡിയം, തിരുനക്കര ക്ഷേത്ര മൈതാനം എന്നിവിടങ്ങളിൽ തമ്പടിച്ചിരിക്കുന്ന സാമൂഹിക വിരുദ്ധരെയും യാചകരെയും പൊലീസുമായി ചേർന്ന് ഒഴിപ്പിക്കുമെന്നും ചെയർപേഴ്സൻ അറിയിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൻ ഷീബ പുന്നൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എസ്. ഗോപകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.കെ. പ്രസാദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സാലി മാത്യു, കൗൺസിൽ അംഗങ്ങളായ സി.എൻ. സത്യനേശൻ, ടി.എൻ. ഹരികുമാർ, നഗരസഭ സെക്രട്ടറി ബി. അനിൽകുമാർ, ക്ലീൻ സിറ്റി മാനേജർ ടി.എ. തങ്കം, വെസ്റ്റ് പൊലീസ് എസ്.ഐ. ടി.സി. അജയ്, ഈസ്റ്റ് പൊലീസ് എസ്.ഐ ബോബി എബ്രാഹം, ഗാന്ധിനഗർ എസ്.ഐ എം.ബി. പ്രശാന്ത്, ഡെപ്യൂട്ടി തഹസിൽദാർ നാരായണൻകുട്ടി, സാമൂഹികനീതി വകുപ്പ് ജില്ല ഓഫിസർ സിജു ബെൻ, ഡി.എം.ഒ.യുടെ പ്രതിനിധികളായ ഡോ. വൈ. സിതാര, ഡോ. ആശ, പി.ഡബ്ലൂ.ഡി റോഡ്സിന് വേണ്ടി അസി. എക്സി. എൻജിനീയർ സി.എസ്. സീമ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

