ചന്തക്കടവിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവം: മറ്റ് പ്രതികൾക്കായി തിരച്ചിൽ
text_fieldsകോട്ടയം: നഗരമധ്യത്തിലെ വാടകവീട്ടിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ മറ്റ് പ്രതികൾക്കായി തിരച്ചിൽ. കേസിൽ ഇനി 12പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ കഴിഞ്ഞദിവസം പിടിയിലായ രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊൻകുന്നം കോയിപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ അജ്മൽ, മല്ലപ്പള്ളി വായ്പ്പൂര് കുഴിക്കാട്ട് വീട്ടിൽ സുലേഖ (ശ്രുതി) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത അജ്മലിനെ വെള്ളിയാഴ്ച രാവിലെ ചന്തക്കടവിലെ വാടകവീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പും നടത്തിയിരുന്നു. അതേസമയം, സംഭവത്തിലെ ദുരൂഹത അഴിയുന്നില്ല. പെൺവാണിഭസംഘങ്ങൾ തമ്മിലെ കുടിപ്പകയാണ് ക്വട്ടേഷന് പിന്നിലുള്ളതെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും സംശയങ്ങൾ തുടരുകയാണ്. ഹണിട്രാപ്പ് അടക്കം നടന്നുവെന്ന തരത്തിൽ സംശയങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇതിലും വ്യക്തതയായിട്ടില്ല.
നഗരത്തിൽ പെൺവാണിഭ കേന്ദ്രങ്ങൾ പ്രവർത്തിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്നത് പൊലീസിെൻറ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞദിവസം രാത്രിയായിരുന്നു നഗരമധ്യത്തിൽ ചന്തക്കടവിലെ വീട്ടിൽ അതിക്രമിച്ചുകയറി ക്വട്ടേഷൻ സംഘം ആക്രമം നടത്തിയത്. ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസ്, അമീർഖാൻ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ മാനസ് മാത്യുവാണ് ഒന്നാംപ്രതി. നേരത്തേ വെട്ടേറ്റവരും മാനസ് മാത്യുവും അടക്കം ഒരുമിച്ച് പെൺവാണിഭ സംഘവുമായി ബന്ധെപ്പട്ട് പ്രവർത്തിച്ചുവരുകയായിരുന്നു. ഇതിനിടെ ഇവർ രണ്ടു സംഘങ്ങളായി പിരിഞ്ഞു. ഇതിനെച്ചൊല്ലിയുള്ള തർക്കത്തിൽ സാൻ ജോസ്, അമീർഖാൻ എന്നിവർ മാനസ് മാത്യുവിനെ ആക്രമിച്ചിരുന്നു. ഇതിെൻറ വൈരാഗ്യത്തിൽ മാനസ് ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തി തിരിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സമൂഹമാധ്യമങ്ങൾ വഴിയാണ് ഇവർ ഇടപാടുകൾ നടത്തിയതെന്നും പൊലീസ് പറയുന്നു. രാത്രിയിൽ ഇവരുടെ ഇന്നോവയിൽ ഇടപാടുകാരനെ കേന്ദ്രത്തിൽ എത്തിക്കുന്നതായിരുന്നു രീതി. സംഭവത്തിൽ ഉൾപ്പെട്ട യുവതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.