Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകരുതൽ മേഖല:...

കരുതൽ മേഖല: വസ്തുവിവരപ്പട്ടിക നേരത്തേ തയാറാക്കാത്തത് ഗുരുതര വീഴ്ച

text_fields
bookmark_border
Buffer Zone
cancel

കോട്ടയം: സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ കരുതൽ മേഖല സംബന്ധിച്ച ആശങ്കക്കും പ്രതിസന്ധിക്കും കാരണം വസ്തുവിവരപ്പട്ടിക തയാറാക്കാത്തത്. വനം വകുപ്പ് കാലാകാലങ്ങളായി തുടരുന്ന അനാസ്ഥയാണ് പതിറ്റാണ്ടുമുമ്പ് തയാറാക്കേണ്ട പട്ടിക അവഗണിക്കപ്പെടാൻ കാരണം. നിയമപ്രകാരം പരിസ്ഥിതിലോല മേഖലകൾ നിർദേശിക്കാനുള്ള അധികാരം സംസ്ഥാന സർക്കാറിനാണ്.

സംസ്ഥാന വനം വകുപ്പാണ് പരിസ്ഥിതിലോല മേഖലകളെ സംബന്ധിച്ച നിർദേശങ്ങൾ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചുകൊടുക്കുന്നത്. ഇതിനു തുടക്കം കുറിച്ചത് 2011-16 കാലഘട്ടത്തിലാണ്. പഞ്ചായത്ത്, വില്ലേജ് തലങ്ങളിൽനിന്ന് വിവിധ തട്ടുകളിലെ ഉദ്യോഗസ്ഥരുടെ പരിഗണനക്കുശേഷം വനം വകുപ്പിലെത്തിയ ഈ നിർദേശങ്ങൾ വനം മന്ത്രിയുടെ ശിപാർശയോടെയാണ് മന്ത്രിസഭയിലെത്തിയത്. മന്ത്രിസഭ യോഗത്തിനു മുമ്പ് മന്ത്രിമാർക്കു കിട്ടുന്ന കാബിനറ്റ് നോട്ടിൽ പ്രശ്നം വിശദമായി പ്രതിപാദിച്ചിരുന്നു.

നിരവധി തലങ്ങളിലെ ചർച്ചകൾക്കുശേഷം മന്ത്രിസഭയുടെ അനുമതിയോടെയാണ് നിലവിലെ വിവാദ തീരുമാനങ്ങളുണ്ടായത്. എന്നാൽ, സുപ്രീംകോടതി നിർദേശിച്ചപോലെ പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച വസ്തുവിവരപ്പട്ടിക സംസ്ഥാന വനം വകുപ്പ് തയാറാക്കിയിട്ടില്ലെന്ന ഗുരുതര കൃത്യവിലോപം എല്ലാവരും അവഗണിച്ചു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2001 ഫെബ്രുവരി ഒമ്പതിന് തയാറാക്കിയ മാർഗനിർദേശങ്ങളിൽ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും പരിസ്ഥിതിലോല മേഖല പ്രഖ്യാപിക്കുന്നത് എങ്ങനെയായിരിക്കണമെന്ന് പരാമർശിച്ചിട്ടുണ്ട്. ഇതുപ്രകാരം ഓരോ സംരക്ഷിത മേഖലക്കും ചുറ്റുമുള്ള വിവിധ ഭൂമി ഉപയോഗ രീതികൾ, കെട്ടിടങ്ങൾ, കൃഷിയിടങ്ങൾ, വിവിധതരം പ്രവർത്തനങ്ങൾ, വ്യവസായങ്ങളുടെ എണ്ണം, തരം എന്നിവയുടെ വസ്തുവിവരപ്പട്ടിക തയാറാക്കണം.

ഇതിനായി ബന്ധപ്പെട്ട വൈൽഡ് ലൈഫ് വാർഡൻ, ഒരു പരിസ്ഥിതി ശാസ്ത്രജ്ഞൻ, തദ്ദേശസ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥൻ, അതത് സ്ഥലത്തെ റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവരെ ചേർത്ത് കമ്മിറ്റി രൂപവത്കരിക്കേണ്ടതാണ്. ഇതനുസരിച്ച് കേരളത്തിലെ വനം വകുപ്പ് വസ്തുവിവരപ്പട്ടിക തയാറാക്കിയിരുന്നെങ്കിൽ ഇപ്പോഴുള്ള ആശങ്കയും വിവാദങ്ങളും ഒപ്പം തോട്ടത്തിൽ രാധാകൃഷ്ണൻ കമ്മിറ്റിയുടെ നിയമനവും ഒഴിവാക്കാനാകുമായിരുന്നു.

കർഷക സംഘടനകൾ നൽകിയ വിവരാവകാശ അപേക്ഷകൾക്ക് 2022 ജൂലൈ 30ന് ലഭിച്ച മറുപടിയിൽ കേരളത്തിൽ പരിസ്ഥിതിലോല മേഖലക്കായി വനം വകുപ്പ് ഒരു തരത്തിലുള്ള വസ്തുവിവരപ്പട്ടികയും തയാറാക്കിയിട്ടില്ലെന്ന് വനം വകുപ്പ് മേധാവി സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽനിന്നുള്ള കരുതൽ മേഖല നിർദേശങ്ങളെല്ലാം നിയമവിരുദ്ധമാണ്. കരുതൽ മേഖല പൂജ്യം മുതൽ ഒരു കിലോമീറ്റർവരെ എന്നു വനം വകുപ്പും സംസ്ഥാന സർക്കാറും പറയുന്നുണ്ടെങ്കിലും പലയിടത്തും അതിൽക്കൂടുതൽ വരുന്നുണ്ട്.

തിരുവനന്തപുരത്തെ നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും 2.72 കിലോമീറ്ററാണ് കരുതൽ മേഖലയുടെ വീതി. നെയ്യാറ്റിൻകര താലൂക്കിൽ അമ്പൂരി, കള്ളിക്കാട്, കാട്ടാക്കടയിൽ വാഴിച്ചാൽ വില്ലേജുകളും നെടുമങ്ങാട് താലൂക്കിൽ വിതുര, മണ്ണൂർക്കര വില്ലേജുകളും കരുതൽ മേഖലയിൽപെടുന്നു. 20,000ത്തിന് മേൽ നിർമിതികൾ ഈ ഭാഗത്തെ കരുതൽ മേഖലയിലുണ്ടെന്ന് കർഷക സംഘടനകൾ പറയുന്നു. എന്നാൽ, വനം വകുപ്പിന്‍റെ കണക്കിൽ അത് 15,000ത്തിൽ താഴെ മാത്രമാണ്.

മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും 13 വില്ലേജുകളിലെ പ്രദേശങ്ങളാണ് പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചത്. ചെമ്പനോട, ചക്കിട്ടപ്പാറ, പേരാമ്പ്ര, കൂരാചുണ്ട് തുടങ്ങിയ പട്ടണങ്ങളിൽ പതിനായിരങ്ങൾ തിങ്ങി താമസിക്കുന്നിടത്താണ് കരുതൽ മേഖല വരുന്നത്. കുടിയേറ്റത്തിലൂടെ രൂപപ്പെട്ട നിരവധി മലയോര പട്ടണങ്ങൾ വനസമാനമായേക്കാവുന്ന സാഹചര്യമാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buffer zone
News Summary - buffer zone: Inventory Failure to prepare early is a serious failure
Next Story