അവധിക്കാലം അടിച്ചു പൊളിക്കാം; കുട്ടികളുടെ ലൈബ്രറി പാർക്ക് ഉടൻ തുറക്കും
text_fieldsകോട്ടയം നഗരത്തിലെ കുട്ടികളുടെ ലൈബ്രറി പാർക്ക്
കോട്ടയം: കുട്ടികൾക്ക് ഉല്ലസിക്കാനും രക്ഷകർത്താക്കൾക്ക് സായാഹ്നം ചെലവഴിക്കാനും നഗരത്തിൽ ഒരിടമില്ലെന്ന സങ്കടത്തിന് അറുതിയായി. അവധിക്കാലം ആഹ്ലാദകരമാക്കി കുട്ടികൾക്ക് ഇനി ആർത്തുല്ലസിക്കാം. കോട്ടയം പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള കുട്ടികളുടെ ലൈബ്രറി പാർക്കിൽ ലക്ഷങ്ങൾ ചെലവഴിച്ചുള്ള നവീകരണജോലികൾ പൂർത്തിയാക്കി ഈ മാസം തുറക്കും.
കുട്ടികൾക്ക് മാത്രമല്ല പ്രഭാത സായാഹ്ന സവാരിക്കാർക്ക് നടക്കാൻ ടൈൽ പാകിയ വിശാലമായ ട്രാക്കും തയാറാക്കിയിട്ടുണ്ട്. ലോകപൗരനെന്നു വിശേഷിപ്പിക്കാവുന്ന കെ.പി.എസ് മേനോന്റെ ജന്മഗൃഹമിരുന്ന തിരുനക്കര പടിഞ്ഞാറേ നട തെക്കുംഗോപുരം റോഡിനോട് ചേർന്ന് രണ്ടേക്കറോളം സ്ഥലത്താണ് നവീകരിച്ച കുട്ടികളുടെ ലൈബ്രറി പാർക്ക്. ഊഞ്ഞാൽ, സീസ തുടങ്ങി സാധാരണ കളി ഉപകരണങ്ങൾക്ക് പുറമേ തണൽ മരങ്ങളിൽ തൂങ്ങി കയറുന്നതിന് റോപ് ക്ലൈമ്പിങ്, നെറ്റ് ക്ലൈമ്പിങ് തുടങ്ങി സാഹസിക വിനോദ സൗകര്യവുമുണ്ട്.
പുതുതലമുറക്ക് ഫുട്ബാളും ക്രിക്കറ്റും കളിക്കുന്നതിന് നെറ്റ് ടർഫ് ഒരുക്കിയിട്ടുണ്ട്. ഒപ്പം ഐസ്ക്രീം പാർലറും കഫേറ്റേരിയയും ഉണ്ട്. കുട്ടികളുടെ ബുദ്ധി ശക്തി ഉണർത്താനും ശാസ്ത്രാവബോധം വളർത്തുന്നതിനുമുള്ള ആധുനിക ഉപകരണങ്ങളോട് കൂടിയ സയൻസ് പാർക്ക് പ്രത്യേകം തയാറാക്കിയിട്ടുണ്ട്.
കുട്ടികൾക്ക് കായിക ശേഷി വർധിപ്പിക്കാൻ സൈക്കിൾ ചവിട്ടാൻ ട്രാഫിക് നിയമങ്ങൾ രേഖപ്പെടുത്തിയ പ്രത്യേക ട്രാക്കുമുണ്ട്. ആമ്പൽ കുളത്തിന് പുറമേ വർണ വിസ്മയത്തോടെയുള്ള മ്യൂസിക് ഫൗണ്ടനും ഒരുങ്ങുന്നു. കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ രണ്ട് ഓഡിറ്റോറിയവും പാർക്കിലുണ്ട്. സുരേഷ് കുറുപ്പ് എം.പി ഫണ്ട് ഉപയോഗിച്ചു നിർമിച്ച ‘ശ്രുതി’ ഓഡിറ്റോറിയത്തിന്റെ മുകളിൽ ‘ലയം’ ഓഡിറ്റോറിയം തയാറായി. കലാപരിപാടികൾ ആസ്വദിക്കാൻ തിരുവനന്തപുരം നിശാഗന്ധി മാതൃകയിൽ കോട്ടയത്തെ ആദ്യ ഓപൺ എയർ ഓഡിറ്റോറിയമായ ‘നീലാംബരിയും’ പാർക്കിൽ പൂർത്തിയായി.
സംവിധായകൻ ജോഷി മാത്യുവിന്റെ നേതൃത്വത്തിൽ നവയുഗ് ചിൽഡ്രൻസ് തിയറ്ററിന്റെ അഞ്ചു ദിവസം നീളുന്ന ആഘോഷപരിപാടികൾ ‘നീലാംബരി’ യിലാണ് അരങ്ങേറുന്നത്. എബ്രഹാം ഇട്ടിച്ചെറിയ ചെയർമാനും വി. ജയകുമാർ എക്സിക്യൂട്ടീവ് ഡയറക്ടറുമായുള്ള ഭരണ സമിതിയാണ് പാർക്ക് നവീകരണത്തിന് നേതൃത്വം നൽകുന്നത്. വിനോദത്തിനു പുറമേ വിജ്ഞാനത്തിന് കുട്ടികളുടെ നവീകരിച്ച ലൈബ്രറിയും അവധിക്കാലത്ത് തുറക്കുന്നതിനുള്ള ജോലികൾ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

