സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
text_fieldsഈരാറ്റുപേട്ട: സി.പി.എം പ്രവർത്തകനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ തെക്കേകര തട്ടാപറമ്പിൽ നൂർ സലാമിനെ (46) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം.
വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി സ്‌കൂട്ടറിൽ തിരിച്ചുവരുകയായിരുന്ന നൂർ സലാമിനെ അരുവിത്തുറ കോളജിെൻറ മുന്നിൽ മുഖംമൂടി ധരിച്ച് സ്കൂട്ടറിൽ വന്ന രണ്ടുപേർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന എസ്.ഡി.പി.ഐ പ്രവർത്തകരാെണന്ന് നൂർ സലാം പൊലീസിന് മൊഴിനൽകി.
കഴിഞ്ഞ ദിവസം ഇലക്ഷൻ കലാശക്കൊട്ടിൽ സി.പി.എം പ്രവർത്തകരും എസ്.ഡി.പി.ഐ പ്രവർത്തകരും തമ്മിൽ ചെറിയ ഉരസൽ നടന്നിരുന്നു. അതിനെത്തുടർന്നുള്ള ആക്രമണം ആകാമെന്നാണ് നാട്ടുകാർ പറയുന്നത്. ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ കമ്പിവടികൊണ്ട് ആദ്യം അടിച്ചു. വാഹനവുമായി പിന്നെയും മുന്നോട്ട് പോകാൻ ശ്രമിച്ച നൂർ സലാമിെൻറ കാലിൽ വീണ്ടും അടിച്ചു. ഇതോടെ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു. റോഡിൽ വീണ നൂർ സലാമിനെ കമ്പിയും മൂർച്ചയുള്ള ആയുധവും ഉപയോഗിച്ച് അടിക്കുകയും വെട്ടുകയുമായിരുന്നു.
ആയുധംവെച്ച് കുത്താൻ ശ്രമിച്ചത് തടയുന്നതിനിടെ കൈക്ക് രണ്ടിടത്ത് ഒടിവ് സംഭവിച്ചു. വിരലിനും ഗുരുതര പരിക്കേറ്റു. കൈക്കും കാലിനും വെട്ടേറ്റ നൂർ സലാമിനെ നാട്ടുകാർ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിെച്ചങ്കിലും പരിക്ക് ഗുരുതരമായതിനാൽ പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് അടിയന്തര ശാസ്ത്രക്രിയക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവം അറിഞ്ഞ് സി.പി.എം പ്രവർത്തകർ ആശുപത്രിയിൽ തടിച്ചുകൂടി. സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് കെ.ഇ. റഷീദ് അറിയിച്ചു. പരിസര പ്രദേശത്തെ കാമറകൾ നിരീക്ഷിച്ച് പ്രതികളെ കണ്ടെത്താനുള്ള നീക്കം ഈരാറ്റുപേട്ട പൊലീസ് ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.