വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി ആംബുലൻസ് ജീവനക്കാർ
text_fieldsകോട്ടയം: വീട്ടിൽ പ്രസവിച്ച അന്തർസംസ്ഥാന തൊഴിലാളിയായ യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന രാജസ്ഥാൻ സ്വദേശി സഞ്ജയുടെ ഭാര്യ ആർത്തിക്കും (30) ആൺകുഞ്ഞിനുമാണ് കനിവ് 108 ആംബുലൻസ് പൈലറ്റ് ആന്റണി ജോസഫ്, എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ സി.ആർ. രാഖിൽ എന്നിവർ രക്ഷകരായത്.
വീട്ടിൽ പ്രസവിച്ച ഭാര്യക്ക് വൈദ്യസഹായം ഒരുക്കണമെന്ന് അഭ്യർഥിച്ച് വ്യാഴാഴ്ച രാവിലെ 6.30നാണ് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് സഞ്ജയ് ഓടിയെത്തുന്നത്. ആശുപത്രിയിൽ കണ്ട നഴ്സ് റുമാനയോട് ഇയാൾ വിവരം പറഞ്ഞു. ഉടൻ റുമാന ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി.
ആശുപത്രിയിൽനിന്ന് 500 മീ. മാത്രം മാറി സ്ഥിതിചെയ്യുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ഒറ്റമുറി വീട്ടിലാണ് സഞ്ജയും കുടുംബവും കഴിയുന്നത്. മിനിറ്റുകൾക്കുള്ളിൽ പൈലറ്റ് ആന്റണി ജോസഫ്, എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ രാഖിൽ എന്നിവർ സ്ഥലത്തെത്തി.
രാഖിൽ അമ്മയുടെയും കുഞ്ഞിന്റെയും പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും പ്രഥമശുശ്രൂഷ നൽകി. ഇതിനിടയിൽ സ്ഥലത്തെ ആശ പ്രവർത്തകയും എത്തി. പ്രഥമശുശ്രൂഷ നൽകിയശേഷം അമ്മയെയും കുഞ്ഞിനെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു.
സഞ്ജയ്-ആർത്തി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആർത്തിയുടെ ആദ്യ പ്രസവം ആശുപത്രിയിലേക്കുള്ള യാത്രമധ്യേ ഓട്ടോറിക്ഷയിൽ ആയിരുന്നു. ഇക്കുറി ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ 10 ദിവസം ശേഷിക്കെയാണ് വീട്ടിൽ പ്രസവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.