കണ്ടങ്കയത്ത് താൽകാലിക സോളാർ വേലി നിർമിച്ചു
text_fieldsകണ്ടങ്കയത്ത് സോളാർ വേലി നിർമിക്കുന്നു
കോരുത്തോട്: കണ്ടംകയത്ത് കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് വനം വകുപ്പും നാട്ടുകാരും ചേർന്ന് 24 മണിക്കൂറിനകം 300 മീറ്റർ താൽകാലിക സോളാർ വേലി നിർമിച്ചു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിൽ നിന്ന് മികച്ച കർഷകനുള്ള ദേശീയ അവാർഡ് നേടിയ കണ്ടംകയം അടുപ്പുകല്ലേൽ ജോർജ് മാത്യു ഫെൻസിങ്ങിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ പൂഞ്ഞാർ എം.എൽ.എ എം.ജെ. സെബാസ്റ്റ്യൻ, വാർഡ് അംഗം ഷാന്‍റി ജെയിംസ് എന്നിവരുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് അടിയന്തര നടപടി ആരംഭിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് രാത്രി പട്രോളിങ് ശക്തമാക്കുകയും രാത്രിയിൽ തന്നെ മേഖലയിലെ സ്ഥിതിഗതികൾ എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി. രതീഷിന്‍റെ നേതൃത്വത്തിൽ നാട്ടുകാരുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്നാണ് ആനകളെ പ്രതിരോധിക്കാൻ പ്രദേശത്ത് ഉടൻ തന്നെ താൽകാലിക വേലി സ്ഥാപിക്കാൻ തീരുമാനമായത്. തുടർന്ന് വനം വകുപ്പ് അതിവേഗ നീക്കങ്ങൾ നടത്തി. എരുമേലി, അയ്യപ്പൻകോവിൽ, അഴുത എന്നീ മൂന്ന് ഫോറസ്റ്റ് റേഞ്ചുകളിൽ നിന്നുള്ള ഉപകരണങ്ങളും സാങ്കേതിക സജ്ജീകരണങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ ഏകോപിപ്പിച്ചാണ് പ്രവർത്തനം തുടങ്ങിയത്.
എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി. രതീഷിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വനപാലകരും പ്രദേശവാസികളും കൈകോർത്തതോടെ 24 മണിക്കൂർ തികയുന്നതിന് മുൻപ് തന്നെ 300 മീറ്റർ നീളത്തിലുള്ള ഫെൻസിങ് പൂർണമായി പൂർത്തിയാക്കാനായി. വനം വകുപ്പിന്‍റെ സമയബന്ധിതമായ ഇടപെടലിലും നാട്ടുകാരുടെ ജനകീയ പങ്കാളിത്തത്തിലും പ്രദേശവാസികൾ വലിയ ആശ്വാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

