കോട്ടയം ചിങ്ങവനം സ്റ്റേഷനിൽ 35 പൊലീസുകാർക്ക് കോവിഡ്
text_fieldsകോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ അടക്കം 35 പൊലീസുകാർക്ക് കോവിഡ്. കഴിഞ്ഞ നാലുദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. 20 പേർ നാട്ടകത്തെ പോളി മെൻസ് ഹോസ്റ്റലിൽ ക്വാറൻറീനിലാണ്.
ശ്വാസതടസ്സമുള്ള ഒരാൾ പാമ്പാടിയിലെ കോവിഡ് സെൻററിലും മറ്റുള്ളവർ വീട്ടിലും. 35 പേർ ക്വാറൻറീനിലായതോടെ സ്റ്റേഷൻ പ്രവർത്തനം താറുമാറായി. കഴിഞ്ഞ ദിവസം ഒരു പൊലീസുകാരന് കോവിഡ് വന്നതിനെതുടർന്നാണ് മറ്റുള്ളവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയത്. എന്നാൽ, പ്രൈമറി കോണ്‍ടാക്ടുകളായ ആരെയും ക്വാറൻറീനിലാക്കാതിരുന്നതാണ് കൂടുതൽ പൊലീസുകാർക്ക് അസുഖം പകരാൻ കാരണമായതെന്ന് പറയുന്നു.
പ്രൈമറി കോണ്‍ടാക്ടുകളായ മറ്റ് പൊലീസുകാരും നിലവിൽ ഡ്യൂട്ടിയിലാണ്. ഇവർക്ക് കൂടി രോഗം വന്നാൽ സ്റ്റേഷൻ അടച്ചിടേണ്ടിവരും. 45 പേരാണ് സ്റ്റേഷനിൽ ആകെയുള്ളത്. ഇവരിൽ 35 പേർ മാറിനിന്നതോടെ സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങൾ പോലും സ്തംഭിച്ചു. ഡ്യൂട്ടിക്ക് പോലും ആളില്ലാത്ത അവസ്ഥയാണ്. ഉള്ളവർക്ക് ജോലിഭാരവും വർധിച്ചു. ആഴ്ച്ചകള്‍ക്ക് മുമ്പ് പി.ആര്‍.ഒക്കും രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്കും വനിത പൊലീസ് ഓഫിസര്‍ക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് റൈറ്റര്‍ക്കും രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രോഗബാധ സംശയിച്ച് നടത്തിയ ടെസ്റ്റില്‍ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇലക്ഷന് ഡ്യൂട്ടിക്കായി ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച 20 ഉദ്യോഗസ്ഥരെ കൊല്ലത്തേക്ക് നിയോഗിച്ചിരുന്നു. ഇവരില്‍ രോഗം സ്ഥിരീകരിച്ച ഒരാളുമുണ്ടായിരുന്നു. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, കറുകച്ചാല്‍ സ്റ്റേഷനുകളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചിങ്ങവനം സ്റ്റേഷനിലും കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വോട്ടെണ്ണൽ നടക്കാനിരിക്കെ സ്റ്റേഷനിൽ ഇത്രയധികം പേർക്ക് ഒന്നിച്ച് അസുഖം വന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും അങ്കലാപ്പിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.