വൈക്കത്ത് പെർമിറ്റില്ലാതെ കടത്തിയ 20 ടൺ കക്കത്തോട് പിടികൂടി
text_fieldsകോട്ടയം: അനധികൃതമായി കടത്താൻ ശ്രമിച്ച 20 ടൺ കക്കത്തോട് ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നിയമാനുസൃത രേഖകളില്ലാതെ വൈക്കം ടി.വി. പുരത്തുനിന്ന് കൊണ്ടുപോകാൻ ശ്രമിച്ച ലോഡാണ് കുലശേഖരമംഗലത്തു വാഹനം പിന്തുടർന്നു പിടിച്ചെടുത്തത്. നിയമലംഘനത്തിന് ഉൾനാടൻ ഫിഷറീസ് ചട്ടപ്രകാരം 40,000 രൂപ പിഴ ഈടാക്കി. ജല-കരമാർഗങ്ങളിലൂടെ 200 കിലോയിൽ കൂടുതൽ കക്ക, കക്കത്തോട്, കക്ക ഇറച്ചി എന്നിവ കൊണ്ടുപോകണമെങ്കിൽ ഫിഷറീസ് വകുപ്പ് പെർമിറ്റ് നിർബന്ധമാണ്.
ഈ പെർമിറ്റ് ഇല്ലാതെയാണ് കക്കത്തോട് കൊണ്ടുപോകാൻ ശ്രമിച്ചത്. മുൻ വർഷങ്ങളിലും പെർമിറ്റ് ഇല്ലാതെ കക്കത്തോട് കടത്താൻ ശ്രമിച്ചവർക്കെതിരെ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോയ്‌സ് എബ്രഹാം അറിയിച്ചു. ജില്ല അസിസ്റ്റന്റ് ഡയറക്ടർ എ. കൃഷ്ണകുമാരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ഓഫിസിലെ അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ സി.എ. അഞ്ജലീദേവി, ജീവനക്കാരായ പി.എ. ജിഷ്ണു, ജെ. ഗിരീഷ്, ആർ. സ്വാതിഷ്, സി.ബി. വിപിൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

