കോട്ടയത്ത് ഡിസംബർ വരെ ബാങ്കുകൾ നൽകിയത് 15,232 കോടിയുടെ വായ്പ
text_fieldsജില്ലതല ബാങ്കിങ് അവലോകന സമിതി യോഗത്തിൽ കലക്ടർ ഡോ. പി.കെ. ജയശ്രീ സംസാരിക്കുന്നു
കോട്ടയം: ജില്ലയിൽ ഈ സാമ്പത്തികവർഷം ഡിസംബർ വരെ വിവിധ ബാങ്കുകൾ നൽകിയത് 15,232 കോടിയുടെ വായ്പ. കാർഷിക മേഖലയിൽ 5876 കോടിയും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ 2325 കോടിയും വിദ്യാഭ്യാസ, ഭവനവായ്പ അടങ്ങുന്ന മറ്റ് മുൻഗണന മേഖലയിൽ 964 കോടി, വ്യക്തിഗത-വാഹന വായ്പ എന്നിവ അടങ്ങുന്ന മുൻഗണനേതര വിഭാഗത്തിൽ 6066 കോടിയും നൽകി.
കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ നടന്ന ജില്ലതല ബാങ്കിങ് അവലോകന സമിതി യോഗത്തിന്റേതാണ് വിലയിരുത്തൽ. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നവർ പ്രാരംഭസമയത്ത് സാമ്പത്തിക അച്ചടക്കം പാലിച്ചാൽ പ്രതിസന്ധികളെ തരണം ചെയ്യാനാകുമെന്നും സംരംഭം വിജയകരമായി നടത്താനാകുമെന്നും കലക്ടർ പറഞ്ഞു.
ബാങ്കുകൾ മൊത്തം വിതരണം ചെയ്ത വായ്പയിൽ 9166 കോടി മുൻഗണന വിഭാഗത്തിലാണെന്ന് എസ്.ബി.ഐ റീജനൽ മാനേജർ ബിജേഷ് ബാലൻ പറഞ്ഞു. ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പ നീക്കിയിരിപ്പ് 30,782 കോടിയും നിക്ഷേപ നീക്കിയിരിപ്പ് 59,126 കോടിയുമാണ്.
കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സാമൂഹിക സുരക്ഷ പദ്ധതികളായ എ.പി.വൈ, പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ എന്നിവ ജില്ലയിലെ എല്ലാവരിലേക്കും എത്തിക്കുന്ന ‘ഒപ്പം - കൂടെയുണ്ട് കരുതലായ്’ പദ്ധതിയുടെ ഉദ്ഘാടനവും കലക്ടർ നിർവഹിച്ചു. ലീഡ് ഡിസ്ട്രിക്റ്റ് മാനേജർ അലക്സ് മണ്ണൂരാൻപറമ്പിൽ, ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, ആർ.ബി.ഐ എൽ.ഡി.ഒ എ.കെ. കാർത്തിക്, നബാർഡ് എ.ജി.എം. റെജി വർഗീസ്, ആർസെറ്റി ഡയറക്ടർ സുനിൽ ദത്ത് എന്നിവർ പങ്കെടുത്തു.