Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:45 AM IST Updated On
date_range 11 May 2022 5:45 AM ISTകാത്തിരിപ്പിന് വിരാമമാവുന്നു; കാഞ്ഞിരപ്പള്ളി ബൈപാസ് യാഥാര്‍ഥ്യത്തിലേക്ക്
text_fieldsbookmark_border
നഷ്ടപരിഹാരത്തുക നൽകിയ 32 പേരുടെ 8.64 ഏക്കര്‍ ഭൂമിയാണ് മൂന്നുദിവസം കൊണ്ട് കൈമാറിയത് കാഞ്ഞിരപ്പള്ളി: കാത്തിരിപ്പിനൊടുവിൽ കാഞ്ഞിരപ്പള്ളി ബൈപാസ് യാഥാര്‍ഥ്യത്തിലേക്ക്. ബൈപാസിന് ഏറ്റെടുത്ത ഭൂമി നിര്‍മാണച്ചുമതലയുള്ള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്‍റ് കോര്‍പറേഷന് കൈമാറിത്തുടങ്ങി. നഷ്ടപരിഹാരത്തുക നൽകിയ 32 പേരുടെ 8.64 ഏക്കര്‍ ഭൂമിയാണ് മൂന്നുദിവസം കൊണ്ട് കൈമാറിയിരിക്കുന്നത്. ഏറ്റെടുത്ത ആദ്യ വസ്തുവിന്‍റെ രേഖകള്‍ ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് എം.എല്‍.എ കൈമാറി. കാഞ്ഞിരപ്പള്ളി വില്ലേജില്‍ 41 സബ് ഡിവിഷനിലായി കിടക്കുന്ന 23 സര്‍വേ നമ്പറുകളില്‍പെട്ട 32 പേരുടെ ഉടമസ്ഥതയിലുള്ള 8.64 ഏക്കര്‍ സ്ഥലമാണ് ആര്‍.ബി.ഡി.സി. കെക്ക് കൈമാറുന്നത്. ആര്‍.ബി.ഡി.സി.കെക്കുവേണ്ടി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റീനു എലിസബത്ത്, ഡെപ്യൂട്ടി കലക്ടര്‍ പി. രാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ നൂറുള്ളഖാന്‍, പ്രോജക്ട് മാനേജര്‍ അജ്മല്‍ ഷാ എന്നിവർ രേഖകൾ സ്വീകരിച്ചു. തഹസില്‍ദാര്‍ നിജു കുര്യന്‍, വാല്യൂവേഷന്‍ അസി.എൻജിനീയര്‍ രാജേഷ് ജി. നായര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍മാരായ എ. നസീര്‍, ബിറ്റ് സര്‍വേയർ ഷൈജു കെ. ഹസന്‍ എന്നിവരും സന്നിഹിതരായിരുന്നു. നിലവില്‍ നഷ്ടപരിഹാരത്തുക നല്‍കി ഏറ്റെടുത്ത ഭൂമി കൂടാതെ, പഞ്ചായത്തിന്‍റെ അടക്കം നാലുപേരുടെ ഭൂമികൂടി ഉടന്‍ ബൈപാസിന് ഏറ്റെടുക്കും. സാങ്കേതിക അനുമതി കമ്മിറ്റിയുടെ ലഭിച്ചാലുടന്‍തന്നെ പദ്ധതി ടെന്‍ഡര്‍ ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് റീനു എലിസബത്ത് പറഞ്ഞു. രണ്ടുമാസം കൊണ്ട് ടെൻഡര്‍ നടപടി പൂര്‍ത്തീകരിക്കാനാകുമെന്നും ഇത് കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അവര്‍ അറിയിച്ചു. ആര്‍.ബി.ഡി.സി.കെയുടെ പുതിയ പ്ലാനും എസ്റ്റിമേറ്റും പ്രകാരം സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ 78.69 കോടി രൂപയാണ് ബൈപാസിന് കിഫ്ബി മുഖേന അനുവദിച്ചിട്ടുള്ളത്. ഇതില്‍ ബൈപാസിന്‍റെ നിര്‍മാണത്തിനുമാത്രം പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 30 കോടിയാണ് കണക്കാക്കിയിരിക്കുന്നത്. മണിമല റോഡിനും ചിറ്റാര്‍പുഴക്കും മീതെയുള്ള ഫ്ലൈഓവര്‍ നിര്‍മിക്കാൻ 11 കോടി വകയിരുത്തി. കിറ്റ്‌കോയാണ് ബൈപാസിന്‍റെ രൂപരേഖ തയാറാക്കിയിരിക്കുന്നത്. ദേശീയപാത 183 ( കെ.കെ റോഡ്) ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് പടിക്കല്‍നിന്ന് മണിമല റോഡിനും ചിറ്റാര്‍ പുഴക്കും മീതെ പാലം ഫ്ലൈ ഓവര്‍ നിര്‍മിച്ച് ടൗണ്‍ ഹാളിന് സമീപത്തുകൂടി പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിനുസമീപം ദേശീയ പാതയില്‍ പ്രവേശിപ്പിക്കുന്നതാണ് നിര്‍ദിഷ്ട ബൈപാസ്. 1.65 കിലോമീറ്ററാണ് ബൈപാസിന്‍റെ ദൂരം. നാല് പതിറ്റാണ്ട് മുമ്പ് ആലോചന തുടങ്ങിയ പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ കാഞ്ഞിരപ്പള്ളി മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമാവും. മുന്‍ എം.എല്‍.എമാരായ ജോര്‍ജ് ജെ. മാത്യു, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ ശ്രമങ്ങളില്‍ പങ്കാളികളായെങ്കിലും കോടതിയും കേസിലുമെല്ലാം കുടുങ്ങിയ പദ്ധതി അവസാന ഘട്ടത്തിലേക്ക് കടന്നതോടെ കാഞ്ഞിരപ്പള്ളിക്കാര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. KTL WBL KPLy By pass നിയുക്ത കാഞ്ഞിരപ്പള്ളി ബൈപാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
