Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:41 AM IST Updated On
date_range 7 May 2022 5:41 AM ISTശമ്പളം നൽകുന്നതിൽ കെ.എസ്.ആർ.ടി.സിക്കും കൊച്ചി മെട്രോക്കും രണ്ട് നീതി
text_fieldsbookmark_border
-രണ്ട് സംവിധാനങ്ങളും വൻ നഷ്ടത്തിൽ കോട്ടയം: ജോലി ചെയ്യുന്നവർക്ക് കൂലി നൽകുന്നതിൽ കെ.എസ്.ആർ.ടി.സിക്കും കൊച്ചി മെട്രോക്കും രണ്ട് നീതി. പൊതുജനങ്ങളുടെ യാത്രാസൗകര്യത്തിന് സ്ഥാപിക്കപ്പെട്ട രണ്ട് സംവിധാനങ്ങളും വൻ നഷ്ടത്തിലാണെങ്കിലും കൊച്ചി മെട്രോയിലെ ജീവനക്കാർക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ട്. എന്നാൽ, കെ.എസ്.ആർ.ടി.സിയിൽ ശമ്പളം അവസാന പരിഗണന മാത്രമാണ്. വായ്പ തിരിച്ചടവുമുതൽ സ്പെയർപാർട്ട് വാങ്ങുന്നതിനുവരെ തുക മാറ്റിവെച്ചശേഷമേ ശമ്പളത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. 2022 മേയ് അഞ്ചിന് 3785 ബസുകൾ ഓടിക്കാൻ 7570 ഡ്രൈവർമാരെയും കണ്ടക്ടർമാരെയുമാണ് നിയോഗിച്ചിരുന്നത്. ഇവർ 12.60 ലക്ഷം കിലോമീറ്റർ ബസുകൾ ഓടിച്ച് 19.77 ലക്ഷം യാത്രക്കാരെ കയറ്റിയിറക്കി. 6.698 കോടിയായിരുന്നു ഈ ദിവസത്തെ വരുമാനം. ഒരു ബസിന് 17,698 രൂപ പ്രകാരം ശരാശരി വരുമാനം നേടി. ഒരു കിലോമീറ്ററിൽനിന്ന് കോർപറേഷന് ലഭിച്ച വരുമാനം 53.15 രൂപയാണ്. ഏപ്രിലിൽ 158 കോടിയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വരുമാനം. ഇതിൽ ശമ്പളം നൽകാൻ വേണ്ടത് 82 കോടി. പ്രതിദിനം 5.56 കോടി രൂപ വരുമാനമുണ്ടാക്കുന്ന കെ.എസ്.ആർ.ടി.സിക്ക് ശമ്പളയിനത്തിൽ പ്രതിദിനം ചെലവഴിക്കേണ്ടിവരുന്നത് 2.73 കോടിയാണ്. എന്നിട്ടും ശമ്പളത്തിന് പ്രഥമ പരിഗണന നൽകാൻ മാനേജ്മെന്റ് തയാറാകുന്നില്ല. അതേസമയം, നഷ്ടം കുറക്കാനുള്ള മറ്റ് വഴികൾ ഉണ്ടായിട്ടും പ്രയോജനപ്പെടുത്താനും അവർ തയാറാകുന്നില്ല. ലഭ്യമായ കണക്കുകൾ അനുസരിച്ച് മേയ് അഞ്ചിന് 2,95,602 ലിറ്റർ ഡീസലാണ് കെ.എസ്.ആർ.ടി.സി ഉപയോഗിച്ചത്. മൊത്തവില അനുസരിച്ച് കോർപറേഷന് ഡീസൽ ലഭിക്കുന്നത് ലിറ്ററിന് 128.77 രൂപ നിരക്കിലാണ്. പുറത്ത് സ്വകാര്യ പമ്പിൽനിന്ന് 102.35 രൂപക്കും കെ.എസ്.ആർ.ടി.സിക്ക് ഡീസൽ നിറക്കാനാവും. ഇങ്ങനെ ചെയ്താൽ പ്രതിദിനം 78 ലക്ഷം രൂപയുടെ ലാഭം കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകും. കൊച്ചി മെട്രോയുടെ പ്രതിദിന നഷ്ടം ഏകദേശം ഒരു കോടി രൂപയാണ്. ഇത് സർക്കാർ നികത്തുന്നുണ്ട്. മെട്രോയുടെ പ്രതിദിന യാത്രികരുടെ എണ്ണം 60,359 മാത്രമാണ്. ഇതേ മാനദണ്ഡമനുസരിച്ച് നോക്കിയാൽ ദിവസവും 19 ലക്ഷത്തിലേറെ യാത്രക്കാരെ കൊണ്ടുപോകുന്ന കെ.എസ്.ആർ.ടി.സിക്ക് സർക്കാർ പ്രതിദിനം 32.75 കോടി രൂപ നൽകണം. -ടി. ജുവിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story