Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:35 AM IST Updated On
date_range 12 April 2022 5:35 AM ISTവേനൽ മഴയിൽ കൃഷി നാശം; കർഷകൻ ആത്മഹത്യ ചെയ്തു
text_fieldsbookmark_border
തിരുവല്ല: കൃഷി നാശത്തെ തുടർന്ന് നിരണത്ത് നെൽകർഷകൻ ആത്മഹത്യ ചെയ്തു. നിരണം വടക്കുംഭാഗം കാണാത്രപറമ്പില്‍ സരസന്‍റെ മകന്‍ രാജീവാണ് (49) ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷം ചെയ്ത നെൽകൃഷി നഷ്ടമായി കടക്കെണിയിൽപെട്ടിരിക്കെ വേനല്‍ മഴയില്‍ ഇത്തവണയും കൃഷി നശിച്ച സാഹചര്യത്തിലാണ് രാജീവ് ആത്മഹത്യ ചെയ്തത്. വീട്ടില്‍നിന്ന് 200 മീറ്റര്‍ മാറി രാജീവ് കൃഷിയിറക്കിയിരിക്കുന്ന പാടശേഖരത്തിന്‍റെ കരയിലെ മരക്കൊമ്പില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ഞായറാഴ്ച പകല്‍ നാലരയോടെയാണ് സംഭവം. രാജീവിനെ അന്വേഷിച്ചെത്തിയ ഭാര്യ പുഷ്പമ്മയാണ് തൂങ്ങിനില്‍ക്കുന്നതുകണ്ട് നാട്ടുകാരെ വിവരം അറിയിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കാര്‍ഷിക ആവശ്യത്തിന് ഉൾപ്പെടെ വിവിധ ബാങ്കുകളിലായി അഞ്ചുലക്ഷത്തോളം രൂപയും സ്വയം സഹായസംഘത്തില്‍ മൂന്നര ലക്ഷത്തോളം രൂപയും രാജീവിന് ബാധ്യതയുള്ളതായി വീട്ടുകാര്‍ പറഞ്ഞു. ജപ്തി നോട്ടീസ് ലഭിച്ചിരുന്നില്ല. പുരുഷ സ്വയംസഹായ സംഘത്തില്‍ പലിശയിനത്തില്‍ 29,400 രൂപ ഞായറാഴ്ച അടക്കേണ്ടിയിരുന്നതാണ്. നാലുമണിക്കായിരുന്നു യോഗം. പാട്ടത്തിന് എടുത്തത് ഉൾപ്പെടെ ഒമ്പതേക്കറോളം സ്ഥലത്ത് രാജീവ് നെല്‍കൃഷി നടത്തുന്നുണ്ട്. 73 സെന്‍റാണ് സ്വന്തമായി ഉള്ളത്. നിരണത്തുതടം പാടത്ത് നാലേക്കറോളം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നുണ്ട്. തലവടി അണലിപ്പാടത്ത് മൂന്നുപേരുമായി ചേര്‍ന്ന് അഞ്ചേക്കറിലും കൃഷിയുണ്ട്. നിരണത്തുതടത്തിലെ രണ്ടേക്കറോളം കൊയ്ത്ത് കഴിഞ്ഞപ്പോള്‍ വേനല്‍മഴയില്‍ ബാക്കി പാടങ്ങള്‍ മുങ്ങി. കഴിഞ്ഞ വര്‍ഷവും രാജീവിന്‍റെ കൃഷി വന്‍തോതില്‍ നശിച്ചിരുന്നു. ഇതിന് ലഭിച്ച നഷ്ടപരിഹാരം നാമമാത്രമാണെന്നുകാട്ടി രാജീവ് ഉൾപ്പെടെ 10 കര്‍ഷകര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. കടക്കെണിയും കൃഷി ഇത്തവണയും ലാഭകരമല്ലാതാകുമെന്ന മനോവിഷമവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ഡിവൈ.എസ്.പി ടി. രാജപ്പന്‍ പറഞ്ഞു. പരുമല സർവിസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വിഷ്ണു (21), കാവുംഭാഗം ദേവസ്വം ബോര്‍ഡ് സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാർഥി ആര്‍.കെ. അമ്പാടി (17) എന്നിവരാണ് മക്കള്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
