Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലായില്‍...

പാലായില്‍ വെള്ളക്കെട്ട്; ഗതാഗതക്കുരുക്ക് രൂക്ഷം

text_fields
bookmark_border
പാലാ: മഴ ശക്തമായതോടെ നഗരസഭയുടെ പ്രധാന റോഡുകള്‍ വെള്ളക്കെട്ടിലായി. പലഭാഗത്തും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തവിധം വെള്ളം ഉയര്‍ന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. സെന്‍റ്​ തോമസ് സ്‌കൂളിന് മുന്‍വശം, കെ.എസ്.ഇ.ബിക്ക് മുന്‍വശം, മാര്‍ക്കറ്റ് ജങ്​ഷന്‍, കെ.എസ്.ആര്‍.ടി.സി ജങ്​ഷന്‍, ചെത്തിമറ്റം പഴയ ആയുര്‍വേദ ആശുപത്രിക്ക് സമീപം, കൊട്ടാരമറ്റം, അല്‍ഫോന്‍സ കോളജ് ജങ്​ഷന്‍, മൂന്നാനി, ഇടപ്പാടി എന്നിവിടങ്ങളിലെല്ലാം കനത്തവെള്ളക്കെട്ടാണ് രൂപപ്പെട്ടത്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഓടകള്‍ നവീകരിക്കാത്തതാണ് പലസ്ഥലത്തും വെള്ളക്കെട്ടിന് കാരണം. ഓടകളില്‍ പ്ലാസ്റ്റിക് മാലിന്യവും മറ്റും അടിഞ്ഞുകൂടി ഒഴുക്ക് നിലച്ച അവസ്ഥയാണ്. മുന്‍കാലങ്ങളില്‍ മഴക്കാലത്തിന് മുമ്പേ ഓടകള്‍ നവീകരിക്കാറുണ്ടായിരുന്നെങ്കിലും രണ്ട് വര്‍ഷത്തിലേറെയായി നിലച്ചിരിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ജങ്​ഷനിലെ വെള്ളക്കെട്ട് നാട്ടുകാര്‍ക്കും വാഹനയാത്രക്കും തടസ്സം സൃഷ്ടിക്കുന്നുണ്ട്. മഴപെയ്താല്‍ രണ്ട് അടിയിലേറെ ഉയരത്തില്‍ വെള്ളക്കെട്ട് രൂപപ്പെടും. ഓടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ മണിക്കൂറുകള്‍ക്ക് ശേഷമേ വെള്ളം ഒഴുകിപ്പോകുന്നുള്ളു. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഓളമടിച്ച് സമീപത്തെ കടകളിലും ഓട്ടോറിക്ഷ സ്റ്റാന്‍ഡിലും വെള്ളംകയറുന്നത് പതിവാണ്. സ്‌കൂള്‍ കുട്ടികളും ഇതുവഴി കടന്നുപോകാന്‍ കഷ്ടപ്പെടുന്നുണ്ട്. പ്രധാന റോഡുകളിലെ തിരക്കേറിയ ഭാഗത്തെ വെള്ളക്കെട്ട് വാഹനഗതാഗതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മഴപെയ്താല്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്. കുരിശുപള്ളി കവലയിലാണ് വെള്ളക്കെട്ട് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. പുത്തന്‍പള്ളിക്കുന്ന് മുതലുള്ള മഴവെള്ളം ഓടകളില്ലാത്തതിനാല്‍ ഇവിടെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. മണിക്കൂറുകളോളം വെള്ളം കെട്ടിക്കിടക്കും. വെള്ളം താഴ്ന്നാലും ചളിയും കല്ലുകളും നിറഞ്ഞുകിടക്കുന്ന അവസ്ഥയുമുണ്ട്. നഗരത്തിലെ വെള്ളക്കെട്ട് പൂര്‍ണമായും ഒഴുവാക്കുന്നതിനുവേണ്ടി കെ.എം. മാണി എം.എല്‍.എ പ്രത്യേക താൽപര്യമെടുത്ത് സര്‍ക്കാറില്‍നിന്ന്​ ഒരുകോടി രൂപയോളം അനുവദിച്ച് പ്രധാന റോഡുകള്‍ക്ക് ഇരുവശവുമായി ഓടകളും മനോഹരമായ നടപ്പാതകളും നിര്‍മിച്ചുനല്‍കിയിരുന്നു. എന്നാല്‍, പിന്നീട് നഗരസഭ അധികൃതര്‍ വേണ്ടവിധം അറ്റകുറ്റപ്പണികളോ, മാലിന്യനീക്കമോ നടത്താത്തതുമൂലം ഓടകള്‍ പലതും അടഞ്ഞ അവസ്ഥയാണ്. കുരിശുപള്ളി കവലയിലും പേട്ടറോഡിലും കനത്തമഴയില്‍ രണ്ടടിയിലേറെ വെള്ളം ഉയരാറുണ്ട്. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവിടെ റോഡ് പഴയ അവസ്ഥയിലെത്തുന്നത്. കാല്‍നടക്കാരുടെ വസ്ത്രങ്ങളിലും ചളിവെള്ളം തെറിച്ചുവീഴുന്നതും നിത്യസംഭവമാണ്. അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story