Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:36 AM IST Updated On
date_range 30 March 2022 5:36 AM ISTസഭാതര്‍ക്കം: സുപ്രീംകോടതി വിധി മറികടക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം -കാതോലിക്ക ബാവ
text_fieldsbookmark_border
കോട്ടയം: മലങ്കര സഭാതര്‍ക്കം സംബന്ധിച്ച സുപ്രീംകോടതി വിധി മറികടന്ന് നിയമം പാസാക്കുന്നതിന് കരട് ബില്‍ കൊണ്ടുവരുന്നതിനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ബില്ലിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കരടുബില്ലില്‍ പൊതുജനാഭിപ്രായം തേടുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ഇതിന് മുമ്പ് സുപ്രീംകോടതി വിധി മറികടക്കാന്‍ പൊതുജനാഭിപ്രായം തേടിയ ഒരു സംഭവവും ഉണ്ടായിട്ടില്ല. കോടതിവിധിയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് സമാധാനപരമായി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നീക്കമാണ് നടത്തേണ്ടത്. അതിനുപകരം വീണ്ടും തര്‍ക്കങ്ങള്‍ക്ക് വഴിതെളിക്കുന്ന രീതിയിലേക്ക് വിഷയത്തെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മലങ്കര സഭ ഒന്നാണെന്നാണ് കോടതി വിധിച്ചത്. ഇത് മനസ്സിലാക്കി സഭ ഒന്നാകുന്നതിനുള്ള സാഹചര്യമാണ് മറുവിഭാഗം സൃഷ്ടിക്കേണ്ടത്. പാത്രിയാര്‍ക്കീസ് ബാവയെ അംഗീകരിക്കാത്തതിനാലാണ് സഭ ഒന്നാകാന്‍ തടസ്സമെന്നാണ് മറുവിഭാഗം ആദ്യം മുതല്‍ പറയുന്നത്. എന്നാല്‍, ആദ്യകാലം മുതല്‍ സഭ ആരാധനക്രമങ്ങളിലടക്കം പാത്രിയാര്‍ക്കീസ് ബാവക്ക് അര്‍ഹമായ അംഗീകാരം കൊടുക്കുന്നുണ്ട്. മലങ്കരയിലെ കാതോലിക്കയെ പാത്രിയാര്‍ക്കീസ് അംഗീകരിച്ചാല്‍ മാത്രമേ പാത്രിയാര്‍ക്കീസിനെയും അംഗീകരിക്കേണ്ടതുള്ളൂവെന്നും സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇനിയും നടത്തുമെന്നും ബാവ വ്യക്തമാക്കി. കരട് ബില്‍ പാസാക്കാനുള്ള സര്‍ക്കാർ നീക്കത്തില്‍ സഭാ മാനേജിങ് കമ്മിറ്റി യോഗം പ്രതിഷേധ പ്രമേയം പാസാക്കിയതായി ബാവ പറഞ്ഞു. ആഗസ്റ്റ് നാലിന് പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സഭയുടെ പുതിയ സ്ഥാനികളെ തെരഞ്ഞെടുക്കും. മലങ്കര അസോസിയേഷന്‍ മേല്‍പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സ്ഥാനോഹരണചടങ്ങ് ജൂലൈ 28ന് പഴഞ്ഞി കത്തീഡ്രലില്‍ നടക്കും. ഇവരെ റമ്പാന്‍മാരായി വാഴിക്കുന്ന ചടങ്ങ് ജൂണ്‍ രണ്ടിന് പരുമല സെമിനാരിയിൽ നടക്കുമെന്നും ബാവ അറിയിച്ചു. കെ-റെയില്‍: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാറിന്‍റെ ബാധ്യത -കാതോലിക്ക ബാവ കോട്ടയം: കെ-റെയില്‍ കല്ലിടലുമായ ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ജനാധിപത്യപരമല്ല. വികസനത്തിന് സഭ എതിരല്ല. എന്നാല്‍, ഇതിന്‍റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story