Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:36 AM IST Updated On
date_range 25 March 2022 5:36 AM ISTകോഴി, താറാവ് കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും -മന്ത്രി ജെ. ചിഞ്ചുറാണി
text_fieldsbookmark_border
കോട്ടയം: കോഴി, താറാവ് കർഷകരെ സഹായിക്കുന്നതിന് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ ശ്രമം നടക്കുന്നതായി മന്ത്രി ജെ. ചിഞ്ചുറാണി. പക്ഷിപ്പനി ബാധിച്ച് താറാവുകളെ നഷ്ടപ്പെട്ട കർഷകർക്ക് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന ധനസഹായത്തിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പക്ഷിപ്പനി ബാധിച്ച് താറാവുകളെ നശിപ്പിച്ച വെച്ചൂർ, അയ്മനം, കല്ലറ, കുമരകം പഞ്ചായത്തുകളിലെ കർഷകർക്ക് ധനസഹായമായി സംസ്ഥാന സർക്കാർ 91.59 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. മറ്റു മേഖലകളിലെ കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണെങ്കിലും താറാവ്, കോഴി കർഷകർക്ക് ലഭിക്കുന്നില്ല. ഇവർക്കു കൂടി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കാനുള്ള ചർച്ചകൾ രണ്ടുവട്ടം നടന്നു. ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ കർഷകർക്ക് സഹായകമാകും. കർഷകരെ സഹായിക്കുന്ന സർക്കാറാണിത്. പക്ഷിപ്പനി ബാധിച്ച് താറാവുകളെ നഷ്ടപ്പെട്ട കർഷരെ സഹായിക്കുന്നതിനായി വകുപ്പിന്റെ കോർപസ് ഫണ്ടിൽനിന്ന് മൂന്നുകോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാനത്ത് വിതരണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.വി. ബിന്ദു, ഹൈമി ബോബി, ജില്ല മൃഗ സംരക്ഷണ ഓഫിസർ ഡോ. ഒ.ടി. തങ്കച്ചൻ, എ.ഡി.സി.പി ജില്ല കോഓഡിനേറ്റർ ഡോ. ഷാജി പണിക്കശേരി എന്നിവർ പങ്കെടുത്തു. പക്ഷിപ്പനി സമയത്ത് മികച്ചനിലയിൽ പ്രവർത്തിച്ച ദ്രുതകർമസേനാംഗങ്ങളെ യോഗത്തിൽ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. പക്ഷിപ്പനിയെത്തുടർന്ന് കൊന്നൊടുക്കിയ രണ്ടുമാസത്തിൽ താഴെ പ്രായമുള്ള താറാവുകൾക്ക് നൂറുരൂപ നിരക്കിലും രണ്ടുമാസത്തിനു മുകളിലുള്ളവക്ക് 200 രൂപ നിരക്കിലുമാണ് സഹായം അനുവദിച്ചത്. വെച്ചൂരിൽ ഒമ്പതും അയ്മനത്ത് അഞ്ചും കുമരകത്ത് നാലും കല്ലറയിൽ ഒന്നും വീതം താറാവ് കർഷകർക്ക് ധനസഹായം ലഭിച്ചു. KTL PAKSHIPPANI- പക്ഷിപ്പനി ബാധിച്ച് താറാവുകളെ നഷ്ടപ്പെട്ട കർഷകർക്ക് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന ധനസഹായത്തിന്റെ വിതരണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story