Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:37 AM IST Updated On
date_range 19 March 2022 5:37 AM ISTസില്‍വര്‍ ലൈന്‍ പ്രക്ഷോഭം കേരളത്തിന്റെ സമര ഇതിഹാസമാകും -വി.ഡി. സതീശന്‍
text_fieldsbookmark_border
ചങ്ങനാശ്ശേരി: കേരള രാഷ്ട്രീയ സമരചരിത്രത്തിലെ ഏറ്റവും വലിയ അധ്യായമാണ് മാടപ്പള്ളിയിലെ പാവപ്പെട്ട ജനം എഴുതിച്ചേര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് നേതൃത്വത്തില്‍ ഈ സമരം മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം ചങ്ങനാശ്ശേരിയിൽ പറഞ്ഞു. സമരത്തെ പൊലീസിനെകൊണ്ട് അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കുകയാണ്. അടിച്ചമര്‍ത്താന്‍ നടത്തുന്ന ഓരോ ശ്രമത്തെയും ഈ സമരം അതിജീവിക്കും. നാക്കിന് എല്ലില്ലാത്ത, എന്തു ക്രൂരതയും കാട്ടുന്ന ചില പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി സമരത്തെ അടിച്ചമര്‍ത്താന്‍ നിയോഗിച്ചിരിക്കുകയാണ്. അത്തരത്തില്‍ കുപ്രസിദ്ധനായ ഒരു ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലാണ് അക്രമസംഭവങ്ങള്‍ മുഴുവന്‍ നടന്നത്. പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ നടന്ന സമരത്തിന്‍റെ തനിയാവര്‍ത്തനമാണ് ഇതെന്ന് പ്രതിപക്ഷം നേരത്തേ പറഞ്ഞതാണ്. ആ വാക്കുകള്‍ അടിവരയിടുന്ന രീതിയിലാണ് ഇന്ന് ഈ സമരം മുന്നോട്ടുപോകുന്നത്. സ്ഥലം നഷ്ടപ്പെടുന്നവര്‍ മാത്രമല്ല, കേരളം മുഴുവനും ഈ പദ്ധതിയുടെ ഇരകളാണ്. പാരിസ്ഥിതികമായി കേരളം തകര്‍ന്ന് തരിപ്പണമാകും. ജനാധിപത്യ കേരളത്തെ ഒന്നിച്ച് അണിനിരത്തി ഈ പദ്ധതിക്കെതിരെ പ്രക്ഷോഭം നയിക്കും. ജനകീയ പ്രശ്നത്തെ രാഷ്ട്രീയവത്കരിച്ച് ചെറുതാക്കാന്‍ ആഗ്രഹിക്കുന്നില്ല. തുടക്കം മുതല്‍ക്കെ പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയാണെന്ന് ബോധ്യപ്പെട്ടു തുടങ്ങിയപ്പോഴാണ് ജനകീയ ചെറുത്തുനില്‍പ്പുകള്‍ ആരംഭിച്ചത്. സില്‍വര്‍ ലൈന്‍ പ്രക്ഷോഭം കേരളത്തിന്റെ സമര ഇതിഹാസമായി മാറുകതന്നെ ചെയ്യുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മാടപ്പള്ളിയിലെ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം കേരളത്തിനുമുഴുവന്‍ ആവേശം പകരുന്ന നിലയിലേക്ക് മാറിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തില്‍ ഒരുകാരണവശാലും സില്‍വര്‍ ലൈന്‍ നടപ്പാക്കാനുള്ള സാഹചര്യം ഇല്ല. മാടപ്പള്ളിയില്‍ അക്രമമോ പൊതുമുതല്‍ നശിപ്പിക്കലോ ജനം ചെയ്തിട്ടില്ല. അവരോടാണ് പൊലീസ് ക്രൂരമായി ഇടപെട്ടതെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. മാടപ്പള്ളിയിലെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. ഒരുകാരണവശാലും സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിക്കില്ലെന്നും ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story