Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:51 AM IST Updated On
date_range 17 March 2022 5:51 AM ISTമറ്റം പട്ടടക്കരി തടിപ്പാലം അപകടാവസ്ഥയിൽ
text_fieldsbookmark_border
മൂന്നുവർഷം മുമ്പ് പഞ്ചായത്ത് ഒന്നരക്കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും തുടർനടപടിയില്ല വൈക്കം: നൂറോളം കുടുംബങ്ങളുടെയും പാടശേഖരങ്ങളുടെയും ആശ്രയമായ വെച്ചൂർ മറ്റം പട്ടടക്കരി തടിപ്പാലം അപകടാവസ്ഥയിൽ. കടുത്തുരുത്തിയിൽനിന്ന് വെച്ചൂരിലേക്ക് അഞ്ചുമനത്തോടിന് കുറുകെ നാട്ടുകാർ ഒരുപതിറ്റാണ്ട് മുമ്പ് നിർമിച്ച പാലമാണ് തകർന്നത്. പുതിയപാലം നിർമിക്കുമെന്ന് ജനപ്രതിനിധികൾ പ്രഖ്യാപിച്ചതല്ലാതെ ഇതുവരെ നടപടിയൊന്നുമായില്ല. തെങ്ങുംതടി ഉറപ്പിച്ചാണ് ഈ താൽക്കാലിക പാലം നിലനിർത്തിയിരിക്കുന്നത്. പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെയും വിദ്യാർഥികളും പുറത്തെത്താൻ ആശ്രയിക്കുന്നത് ഈ പാലത്തെയാണ്. തെങ്ങിൻകുറ്റികൾ ദ്രവിച്ച് പാലത്തിന് ബലക്ഷയമുണ്ടായതോടെ നാട്ടുകാർ ജനപ്രതിനിധികളെയും മറ്റും സമീപിച്ചു. മൂന്നുവർഷംമുമ്പ് കലക്ടറുടെ നിർദേശപ്രകാരം പഞ്ചായത്ത് ഒന്നരക്കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല. വെച്ചൂർ പഞ്ചായത്തിലെ 15 പാടശേഖരങ്ങളിലെ കൃഷി ആവശ്യത്തിനായി വാഹനങ്ങൾ എപ്പോഴും സഞ്ചരിക്കുന്നത് ഈ പാലത്തിലൂടെയാണ്. കൈവരി ഇല്ലാത്ത പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ മണ്ണിടിഞ്ഞ് താഴേക്ക് വീഴുമെന്ന സ്ഥിതിയാണ്. ഇരുചക്ര വാഹനയാത്രികർക്കാണ് കൂടുതൽ ഭീഷണി ഉയർത്തുന്നത്. കൊയ്ത്തുകഴിഞ്ഞാൽ നെല്ല് പാടത്തിന് ഇക്കരെയെത്തിച്ചാണ് സംഭരണം നടത്തുന്നത്. പാടത്തേക്ക് വിത്തും വളവും എത്തിക്കാനും ഈ അപകടയാത്ര തുടരുകയാണ്. നിലവിൽ പാടത്തിന്‍റെ നിർമാണംമൂലം തോടിന്‍റെ ഏഴുമീറ്ററോളം ഭാഗത്തെ നീരൊഴുക്ക് തടസ്സപ്പെട്ടു. ഇത് പ്രദേശത്ത് വർഷക്കാലത്തെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. സർക്കാർ അടിയന്തരമായി ഇടപെട്ട് പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story