Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:34 AM IST Updated On
date_range 15 March 2022 5:34 AM ISTശബരിമല വിമാനത്താവളം: ചിറകുവിരിക്കാൻ മലയോരമേഖല
text_fieldsbookmark_border
കോട്ടയം: ശബരിമല വിമാനത്താവളത്തിന് പാർലമെന്‍ററി സമിതിയുടെ അനുമതി ലഭിച്ചത് മലയോരമേഖലക്ക് വീണ്ടും പ്രതീക്ഷയേകുന്നു. വിമാനത്താവളം തീർഥാടക ടൂറിസത്തിന് വളർച്ചയുണ്ടാക്കുമെന്നാണ് പാർലമെന്‍ററി സമിതിയുടെ വിലയിരുത്തൽ. വ്യോമ, പ്രതിരോധ മന്ത്രാലയങ്ങൾ കെ.എസ്.ഐ.ഡി.സിയുമായി ചർച്ച നടത്തണമെന്നും തിരുവനന്തപുരം, കൊച്ചി ടൂറിസം സർക്യൂട്ടുമായി ബന്ധിപ്പിക്കണമെന്നും സമിതിയുടെ നിർദേശമുണ്ട്. ചെറുവള്ളി എസ്റ്റേറ്റിന്റെ 2263.18 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ബിലീവേഴ്സ് ചർച്ചുമായി നടക്കുന്ന കേസ് കോടതിയുടെ പരിഗണനയിലാണ്. പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകവേ വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിൽ കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡി.ജി.സി.എ) കണ്ടെത്തിയത് ആശങ്കയുയർത്തിയിരുന്നു. ചട്ടമനുസരിച്ച് റൺവേ തയാറാക്കാൻ സ്ഥലത്തിന് വീതിയും നീളവുമില്ല. മംഗലാപുരത്തിനും കോഴിക്കോടിനും സമാന സാഹചര്യമാണിവിടെയെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഡി.ജി.സി.എ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2.7 കിലോമീറ്ററാണ് ഇവിടെ റൺവേക്കായി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, അന്താരാഷ്ട്ര വിമാനത്താവളത്തിന് കുറഞ്ഞത് 3.2 കി.മീ. നീളം വേണം. ഇതിനായി വീണ്ടും സർവേ നടത്തി. വിവിധ ദിശകളിൽ മൂന്ന് റൺവേകളാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച വിശദറിപ്പോർട്ട് ഉടൻ നൽകുമെന്ന് സ്പെഷൽ ഓഫിസർ വി. തുളസീദാസ് പറഞ്ഞു. ഭൂമിയേറ്റെടുക്കുന്നതിന് നോഡൽ ഏജൻസിയായി സംസ്ഥാന വ്യവസായ വികസന കോർപറേഷനെ (കെ.എസ്.ഐ.ഡി.സി) സർക്കാർ നിയമിച്ചിരുന്നു. നിർമാണച്ചുമതലയും കെ.എസ്.ഐ.ഡി.സിക്കാണ്. അമേരിക്കയിലെ ലൂയി ബർഗറാണ് കൺസൾട്ടന്‍റ്. ഇത്തവണ ബജറ്റിൽ വിമാനത്താവളത്തിന്‍റെ സാധ്യതപഠനത്തിനും ഡി.പി.ആർ തയാറാക്കുന്നതിനും രണ്ടുകോടി രൂപ അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story