Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:46 AM IST Updated On
date_range 12 March 2022 5:46 AM ISTകൂട്ടിക്കലിന് പ്രത്യേക പാക്കേജില്ല
text_fieldsbookmark_border
കോട്ടയം: കൂട്ടിക്കലിനെ പരാമർശിക്കാതെ ബജറ്റ്. ഉരുൾപൊട്ടലിലും മിന്നല്‍ പ്രളയത്തിലും തകർന്ന കൂട്ടിക്കലിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജില്ല. എന്നാൽ, പ്രളയത്തിലെ തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണമെന്ന പരാമര്‍ശത്തില്‍ എല്ലാം ഒതുങ്ങി. പ്രളയം ബാധിച്ച പാലങ്ങളുടെ പുനർനിർമാണത്തിന് ബജറ്റിൽ 92.88 കോടി നീക്കിവെച്ചിട്ടുണ്ട്. കൂട്ടിക്കൽ അടക്കമുള്ള സ്ഥലങ്ങളിലെ തകർന്ന പാലങ്ങൾക്കും ഇതിന്‍റെ വിഹിതം ലഭിക്കും. റോഡുകൾക്കും പണം ലഭിക്കാം. എന്നാൽ, വൻ ദുരന്തത്തിന്‍റെ വ്യാപ്തി കണക്കിലെടുത്ത് സമഗ്ര പുനർനിർമാണത്തിന് പ്രത്യേക പാക്കേജിനാണ് ജില്ല കാത്തിരുന്നത്. പ്രളയം തകർത്തെറിഞ്ഞ കൂട്ടിക്കൽ ഗ്രാമം അഞ്ചാം മാസത്തിലും ദുരിതത്തില്‍തന്നെ കഴിയുമ്പോഴും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാതിരുന്നത് പ്രദേശവാസികളെ നിരാശരാക്കി. പ്രതിപക്ഷ ജനപ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പാലാക്കാരെ നിരാശപ്പെടുത്തുന്നത് -മാണി സി. കാപ്പൻ പാലാ: ബജറ്റ് നിരാശപ്പെടുത്തുന്നതാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. അന്തീനാട് -മേലുകാവ് മേജർ ഡിസ്ട്രിക്ട് റോഡിൽ കുരിശിങ്കൽ പാലവും അപ്രോച് റോഡിന് സംരക്ഷണഭിത്തി നിർമിക്കുന്നതിന് അഞ്ചുകോടിയും മീനച്ചിൽ റബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണ സംഘത്തിന് രണ്ടുകോടിയും ഉൾപ്പെടെ ആകെ ഏഴുകോടി രൂപ മാത്രമാണ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയത്. ടൂറിസം, കൃഷി, പൊതുമരാമത്ത് ഉൾപ്പെടെ പാലാക്ക് ഗുണകരമാകുന്ന നിരവധി പദ്ധതികൾ സമർപ്പിച്ചിരുന്നു. എന്നാൽ, പാലാക്കാരെ നിരാശപ്പെടുത്തുന്നതായി ബജറ്റെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷക്കൊത്ത് ഉയരാത്ത ബജറ്റ് -ഇന്‍ഫാം കോട്ടയം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ചെലവുചുരുക്കല്‍ നിർദേശങ്ങളും പരാമര്‍ശിക്കാത്ത ബജറ്റ് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ വി.സി. സെബാസ്റ്റ്യന്‍. പ്രായോഗിക നടപടികളില്ലാത്ത ബജറ്റ് പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. വിഭവസമാഹരണത്തിനുള്ള ഊര്‍ജിത നടപടികളോ അടിസ്ഥാന ജനകീയ വിഷയങ്ങളോ സൂചിപ്പിക്കാതെ മുന്‍കാല ബജറ്റുകളിലെ പല നിർദേശങ്ങളുടെയും ആവര്‍ത്തനമാണ് ബജറ്റ്. അതേസമയം, കാര്‍ഷികമേഖലയിലെ യന്ത്രവത്കരണത്തെയും വിദ്യാഭ്യാസമേഖലയിലെ സ്വകാര്യനിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നാളുകളായി തുടര്‍ന്നുവന്ന നയങ്ങളിലെ മാറ്റങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചത് പ്രതീക്ഷ നല്‍കുന്നു. കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ പൊളിച്ചെഴുതാതെ തോട്ടഭൂമിയിലെ വിളമാറ്റകൃഷി പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കാനാവില്ല. വന്യമൃഗശല്യം തടയാന്‍ വേണ്ടിയുള്ള പ്രഖ്യാപിത തുക അപര്യാപ്തമാണ്. റബര്‍ ഇന്‍സ്റ്റീവ് പദ്ധതിയില്‍ 500 കോടി അനുവദിച്ചെങ്കിലും കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകണമെങ്കില്‍ റബറിന്‍റെ അടിസ്ഥാനവില കുറഞ്ഞത് 200 രൂപയായി ഉയർത്തണമായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story