Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വത്തുതര്‍ക്കം: ...

സ്വത്തുതര്‍ക്കം: വെടിയേറ്റ് ചികിത്സയിലിരുന്ന മാതൃസഹോദരനും മരിച്ചു

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വെടിയേറ്റ് ചികിത്സയിലിരുന്ന രണ്ടാമനായ മാതൃസഹോദരനും മരിച്ചു. തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനെത്തി വെടിയേറ്റ കൂട്ടിക്കല്‍ പൂച്ചക്കല്‍ പൊട്ടംകുളത്ത് മാത്യു സ്‌കറിയയാണ് (രാജു -78) ചികിത്സയിലിരിക്കെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ കാഞ്ഞിരപ്പള്ളി കുരിശുകവലക്ക് സമീപം കരിമ്പനാല്‍ കുടുംബവസതിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ നടന്ന വെടിവെപ്പില്‍ രണ്ടുപേരുടെ ജീവനാണ് നഷ്ടമായത്. കരിമ്പനാല്‍ രഞ്ജു കുര്യന്‍ (49) സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ മാത്യു സ്‌കറിയ ചൊവ്വാഴ്ച പുലര്‍ച്ച 12.30ഓടെയാണ് മരണപ്പെട്ടത്. കൊച്ചിയില്‍ ഫ്ലാറ്റ് നിര്‍മിച്ച് വില്‍പന നടത്തിവരുന്ന കരിമ്പനാല്‍ ജോര്‍ജ് കുര്യന് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായതോടെ പിതാവ് കുര്യന്‍ കാഞ്ഞിരപ്പള്ളിയിലെ വീടിനുസമീപത്തെ രണ്ടരയേക്കര്‍ സ്ഥലം ജോര്‍ജിന് നല്‍കുകയായിരുന്നു. ഇത് പ്ലോട്ടുകളാക്കി ഫ്ലാറ്റ് നിര്‍മിക്കാനായിരുന്നു ജോര്‍ജിന്‍റെ തീരുമാനം. എന്നാല്‍, ഇതുസംബന്ധിച്ച് സഹോദരന്‍ രഞ്ജു കുര്യന്‍ എതിര്‍ത്തത് ഇരുവരും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. കുടുംബവീടിനോട് ചേര്‍ന്ന് മറ്റ് വീടുകള്‍ വരുന്നത് ശരിയല്ലെന്നും അതിനാല്‍ 41 സെന്‍റ് സ്ഥലം ഒഴിച്ച് മാത്രമേ നിര്‍മാണജോലി നടത്താവൂ എന്നുമായിരുന്നു രഞ്ജുവിന്‍റെ നിലപാട്. ഇതാണ് ഇരുവരും ശത്രുതയിലാകാന്‍ ഇടയാക്കിയത്. വിഷയത്തില്‍ ഇരുവരും ചര്‍ച്ച നടത്തിയെങ്കിലും പരിഹരിക്കാനായില്ല. കഴിഞ്ഞ മൂന്നുദിവസംമുമ്പ് എറണാകുളത്തെ വീട്ടില്‍നിന്ന് കാഞ്ഞിരപ്പള്ളിയിലെ ക്ലബില്‍ താമസിച്ച ജോര്‍ജ് ഞായറാഴ്ച വീട്ടിലെത്തി പിതാവുമായി വാക്കേറ്റമുണ്ടാവുകയും പിതാവിനെ പിടിച്ചുതള്ളിയതായും പറയുന്നു. മക്കളുടെ വിദ്യാഭ്യാസ ആവശ്യവുമായി ബന്ധപ്പെട്ട് ഊട്ടിയില്‍ താമസിച്ചിരുന്ന രഞ്ജു തിങ്കളാഴ്ച കുടുംബവീട്ടിലെത്തുകയും സഹോദരന്‍ ജോര്‍ജുമായി ചര്‍ച്ച നടത്തുകയുമായിരുന്നു. പ്രശ്‌ന പരിഹാരത്തിന് മാതൃസഹോദരന്‍ മാത്യു സ്‌കറിയയേയും കൂട്ടിയിരുന്നു. ഏറെനേരം സംസാരിച്ചെങ്കിലും പരിഹാരമുണ്ടാവാതായതോടെ ഇരുവരുടെയും വാക്കേറ്റം കൈയാങ്കളിയിലെത്തുകയും ജോര്‍ജ് കൈവശം കരുതിയിരുന്ന റിവോള്‍വര്‍ എടുത്ത് സഹോദരനെയും മാതൃസഹോദരനെയും വെടിവെക്കുകയുമായിരുന്നു. മേഖലയിലെ പ്രമുഖ തോട്ടമുടമകളുടെ കുടുംബമാണ് കരിമ്പനാലും പൊട്ടംകുളവും. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കുടുംബങ്ങളാണ് ഇരുവരുടെയും. കുടുംബത്തില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പും കൊലപാതകവും നാട് ഏറെ ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. മാള അമ്പൂക്കന്‍ കുടുംബാംഗം ആനി മാത്യുവാണ് മാത്യു സ്‌കറിയയുടെ ഭാര്യ. മക്കള്‍: രേണു മാത്യു, അഞ്ജു മാത്യു, അന്നു മാത്യു, നീതു. മരുമക്കള്‍: മാത്തന്‍ ചക്കുളത്ത്, മാത്യു കുരുവിനാകുന്നേല്‍, സഞ്ജു ആനത്താനം, ജോസഫ് ഔസേഫ് പുളിക്കല്‍. മാത്യു സ്‌കറിയയുടെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് കൂട്ടിക്കല്‍ സെന്‍റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. രഞ്ജു കുര്യന്‍റെ സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍. KTGWBLMURDER KPLY മാത്യു സ്കറിയ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story