Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:40 AM IST Updated On
date_range 7 March 2022 5:40 AM ISTയുദ്ധമുഖത്തുനിന്ന് അർജുനൻ വീടിന്‍റെ സുരക്ഷിതത്വത്തിൽ
text_fieldsbookmark_border
വൈക്കം: യുക്രെയ്നിലെ യുദ്ധമുഖത്തുനിന്ന് 11 ദിവസത്തെ യാതനകൾക്ക് ശേഷം അർജുനൻ വൈക്കത്തെ വീട്ടിലെത്തി. വൈക്കം നഗരസഭ 23ആം വാർഡിൽ കുറുക്കൻപറമ്പിൽ സുദർശന്‍റെ മകനാണ് അർജുനൻ. കീവിലെ ബോഗോമോളേസ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ മൂന്നാംവർഷ വിദ്യാർഥിയായ അർജുനും 64 സുഹൃത്തുക്കളും യുദ്ധം തുടങ്ങിയ ശേഷം കോളജ് ഹോസ്റ്റലിലെ ബങ്കറിലാണ് കഴിഞ്ഞത്. യുദ്ധം രൂക്ഷമായി കർഫ്യൂ ഏർപ്പെടുത്തിയതോടെ കടകൾ അടഞ്ഞു. ഭക്ഷണസാധനങ്ങൾ ലഭ്യമല്ലാതായതോടെ മുന്നു ദിവസം അരി തിളപ്പിച്ചുകഴിച്ചു. പൈപ്പിലെ വെള്ളം കുടിക്കാൻ പറ്റാത്തതായിട്ടും ഗത്യന്തരമില്ലാതെ തിളപ്പിച്ചു കുടിച്ചു. ഇതിനിടെ ഇവർ തങ്ങിയിരുന്ന ഹോസ്റ്റലിനു സമീപത്തെ കൂറ്റൻ ടവർ ബോംബ് സ്ഫോടനത്തിൽ തകർന്നു. പിന്നീട് ഇന്ത്യൻ എംബസി ഇടപെട്ട് ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ഒന്നിന് റുമേനിയയുടെ അതിർത്തിയിലേക്ക് എത്താൻ റെയിൽവേ സ്റ്റേഷനിലേക്കു വരുമ്പോൾ യുക്രെയ്ൻ സ്വദേശിനിയായ മധ്യവയസ്ക വെടിയേറ്റ് രക്തം വാർന്ന് കിടക്കുന്നത് കണ്ട് വിദ്യാർഥിനികളിൽ ചിലർ ബോധരഹിതരായി. റെയിൽവേ സ്റ്റേഷനിൽ വന്ന ട്രെയിനിൽ കയറാൻ വിദ്യാർഥികൾ തിക്കിത്തിരക്കിയെങ്കിലും തോക്കുമായി നിന്ന യുക്രെയ്ൻകാർ ട്രെയിനിൽ കയറാൻ സമ്മതിച്ചില്ല. പിന്നീട് മറ്റൊരു ട്രെയിനിലായിരുന്നു യാത്ര. റുമേനിയയിലെത്തി ഇവിടെ മുന്നുദിവസം ക്യാമ്പിൽ കഴിഞ്ഞു. പിന്നീട് ബസ് മാർഗം ഇസ്താംബുളിലെത്തി വിമാനമാർഗം ഡൽഹിയിലെത്തി. ശനിയാഴ്ച ഡൽഹിയിൽനിന്ന് വിമാന മാർഗം നെടുമ്പാശ്ശേരിയിൽ വന്ന അർജുൻ രാത്രി വൈക്കത്തെ വീട്ടിലെത്തി. ഊണും ഉറക്കവുമില്ലാതെ കഴിഞ്ഞ സുദർശനനും ഭാര്യ ലൈജുവും മകൻ സുരക്ഷിതനായി വീട്ടിലെത്തിയപ്പോഴാണ് മനസ്സ് തണുത്തത്. വൈക്കത്തെ വീട്ടിലെത്തിയ അർജുനനെ മുൻ നഗരസഭ ചെയർമാൻ പി.ശശിധരൻ , വാർഡു കൗൺസിലർ സുശീല എം.നായർ എന്നിവർ ചേർന്ന് സ്വീകരിച്ചു. പടം ktl kivee യുക്രെയ്നിലെ കീവിൽനിന്ന് വൈക്കത്തെ വീട്ടിൽ എത്തിയ അർജുനനെ നഗരസഭ മുൻ ചെയർമാൻ പി.ശശിധരൻ, നഗരസഭ കൗൺസിലർ സുശീല എം.നായർ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story