Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:43 AM IST Updated On
date_range 4 March 2022 5:43 AM ISTബസ് ജീവനക്കാർ തമ്മിൽ സംഘർഷം; ഡ്രൈവർക്ക് പരിക്ക്
text_fieldsbookmark_border
കോട്ടയം: സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം, ഡ്രൈവർക്ക് പരിക്ക്. വേമ്പനാട് ബസിലെ ഡ്രൈവർ ചേർത്തല സ്വദേശി അനിൽ കുമാറിനാണ് (37)പരിക്കേറ്റത്. ബസ് സർവിസ് നടത്തുന്ന സമയത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. കോട്ടയം-ചേർത്തല റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ബൈക്കിലെത്തിയ മറ്റൊരു ബസിലെ ജീവനക്കാരായ രണ്ടുപേർ ചേർന്ന് മർദിക്കുകയായിരുന്നു. കോട്ടയത്തുനിന്ന് ചേർത്തലക്ക് പോയ ബസ് കുമരകത്ത് എത്തിയപ്പോൾ സംഘം തടഞ്ഞുനിർത്തി അനിലിനെയും കണ്ടക്ടറെയും അസഭ്യം പറഞ്ഞു. നാട്ടുകാർ ഇടപെട്ട് ഇവരെ പറഞ്ഞുവിട്ടു. പിന്നീട്, ചക്രംപടിയിൽ എത്തിയ ബസിനെ പിന്നാലെയെത്തിയ ഇവർ തടഞ്ഞുനിർത്തി അനിലിനെ മർദിച്ച് കൈക്ക് പരിക്കേൽപിക്കുകയായിരുന്നു. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഉടമസ്ഥയിലുള്ളതാണ് ബസ്. ഇയാളുടെ മക്കളാണ് ചക്രംപടിയിലെ ഇവരുടെ വീടിനു മുന്നിൽവെച്ച് തന്നെ മർദിച്ചതെന്ന് അനിൽ പറഞ്ഞു. കഴിഞ്ഞദിവസം തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ഇതിന്‍റെ സംഭാഷണരേഖ കൈവശമുണ്ടെന്നും അനിൽ പറഞ്ഞു. സംഭവത്തെത്തുടർന്ന്, റൂട്ടിലെ ട്രിപ് മുടങ്ങുകയും യാത്രക്കാർ മറ്റ് ബസിൽ കയറിപ്പോകുകയും ചെയ്തു. റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ട്രിപ് മുടങ്ങിയത് പ്രതിഷേധത്തിനും ഇടയാക്കി. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ബസ് വാങ്ങിയ സമയത്ത്, അർബുദ ബാധിതർക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് സൗജന്യമായി യാത്ര അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ആതുരസേവനം പേരിൽ മാത്രമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരിക്കേറ്റ അനിൽ ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പരാതി നൽകുമെന്ന് വേമ്പനാട് ബസ് ഉടമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story