Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:34 AM IST Updated On
date_range 20 Feb 2022 5:34 AM ISTഇ.ഡി.കെയിലും പുലിയിറങ്ങി, കിടാവിനെ കൊന്നു
text_fieldsbookmark_border
മുണ്ടക്കയം ഈസ്റ്റ്: ചെന്നാപ്പാറക്കും കുപ്പക്കയത്തിനും പിന്നാലെ പെരുവന്താനം പഞ്ചായത്തിലെ ഇ.ഡി.കെ ഡിവിഷനിലും പുലിയിറങ്ങി. തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെ പുലി കൊന്നുതിന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനുസമീപം തൊഴുത്തില്‍ കെട്ടിയിരുന്ന വലിയപാടം ജോമോന്‍റെ പശുക്കിടാവിനെയാണ് പുലി കൊന്നത്. രാവിലെ ജോലിക്ക് പോകുന്ന തോട്ടം തൊഴിലാളികളാണ് കിടാവിനെ ചത്തനിലയില്‍ കണ്ടത്. പാതിഭാഗം ഭക്ഷിച്ച നിലയിലാണ്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പെരുവന്താനം പൊലീസും വനപാലകരും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നാപ്പാറയിലും കുപ്പക്കയത്തും പുലിയെ കണ്ടിരുന്നു. ചെന്നാപ്പാറ ബി.ഡിവിഷനില്‍ ഫീല്‍ഡ് ഓഫിസറുടെ ക്വാര്‍ട്ടേഴ്‌സില്‍ കയറിയ പുലി വളര്‍ത്തുനായെ ആക്രമിച്ചിരുന്നു. പുലിയാണെന്ന് നാട്ടുകാര്‍ തറപ്പിച്ചു പറയുമ്പോഴും കാമറയിൽ ദൃശ്യങ്ങള്‍ പതിയാത്തതിനാൽ പുലിയാണെന്ന് സ്ഥിരീകരിക്കാന്‍ വനപാലകര്‍ തയാറായിട്ടില്ല. ഇ.ഡി.കെ ഡിവിഷനില്‍ പുലി പശുവിനെ കൊന്നതോടെ പ്രതിഷേധം വ്യാപകമായി. നാട്ടുകാര്‍ വകുപ്പുമന്ത്രിയെ ബന്ധപ്പെട്ടതിനെത്തുടർന്ന് പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന് കോട്ടയത്തുനിന്ന് വിദഗ്ധര്‍ എത്തി പശുക്കിടാവിനെ പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഇതിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ തുടര്‍നടപടി ഉണ്ടാവൂ എന്ന് അധികൃതര്‍ അറിയിച്ചു. ടി.ആര്‍ ആൻഡ് ടി കമ്പനി തോട്ടത്തില്‍ വിവിധ പ്രദേശങ്ങളില്‍ മൂന്നാഴ്ചക്കിടയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ പത്തോളം പശുക്കളെയും 22ഓളം നായ്ക്കളെയും പുലി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. ശബരിമല വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ഇവിടം. അതിനാല്‍ അവിടെനിന്നും എത്തിയതാവാം പുലി. ചെന്നാപ്പാറയില്‍ പുലിയെ കൂടാതെ കാട്ടാനക്കൂട്ടം, രാജവെമ്പാല, കാട്ടുപോത്ത് എന്നിവയും കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിരുന്നതിനാല്‍ ഭീതിയോടെയാണ് നാട്ടുകാര്‍ കഴിയുന്നത്. ടി.ആര്‍ ആൻഡ് ടി കമ്പനി തോട്ടത്തില്‍ കാടുവെട്ടിത്തെളിക്കാത്തത് വന്യമൃഗങ്ങള്‍ പെരുകാന്‍ കാരണമായെന്ന് തോട്ടം തൊഴിലാളികള്‍ കുറ്റപ്പെടുത്തി. KTG WBL PULI
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
