Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:45 AM IST Updated On
date_range 14 Feb 2022 5:45 AM ISTഅപകടമൊഴിയാതെ വീണ്ടും കാഞ്ഞിരപ്പാറ കവല
text_fieldsbookmark_border
കറുകച്ചാല്‍: സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടും അപകടങ്ങൾ ഒഴിയാതെ കാഞ്ഞിരപ്പാറ കവല. പ്രതിദിനം ഒന്നിലധികം അപകടങ്ങൾക്ക് വേദിയായതോടെയാണ് ഇവിടെ കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ പൊതുമരാമത്ത് തീരുമാനിച്ചത്. കവലയിലെ വളവിന് സമീപം റിഫ്ലക്ടറുകളും യെല്ലോ ബോക്‌സുമടക്കം സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി. എന്നാൽ, അപകടങ്ങൾ കുറഞ്ഞെങ്കിലും പൂർണമായി ഒഴിവാക്കാനായിട്ടില്ല. കാഞ്ഞിരപ്പാറയില്‍നിന്ന് കാനം റോഡിലേക്ക് വാഹനങ്ങള്‍ തിരിയുമ്പോഴാണ് പലപ്പോഴും അപകടമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം മിനിലോറിയും കാറും കൂട്ടിയിടിച്ചെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആഴ്ചയില്‍ രണ്ടും മൂന്നും അപകടങ്ങള്‍ നടക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കവലയിലെ കൊടുംവളവാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. വളവ് തിരിഞ്ഞുവരുമ്പോള്‍ മാത്രമേ എതിര്‍ ദിശയിലെത്തുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയൂ. രണ്ടുവര്‍ഷം മുമ്പ് വളവ് നിവര്‍ത്തുമെന്ന് വ്യക്തമാക്കുകയും അധികൃതരെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, തുടര്‍നടപടിയുണ്ടായില്ല. വാഴൂര്‍ ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് ഏറെയും അപകടത്തില്‍പെടുന്നത്. കറുകച്ചാല്‍ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ കാനം റോഡിലേക്ക് പെട്ടെന്ന് തിരിയുമ്പോള്‍ കൂട്ടിയിടിക്കുകയാണ് ചെയ്യുന്നത്. കാനം റോഡില്‍നിന്ന് വാഴൂര്‍ റോഡിലേക്ക് പ്രവേശിക്കുമ്പോഴും വാഹനങ്ങള്‍ കൂട്ടിയിടിക്കും. മൂന്ന് റോഡുകള്‍ സംഗമിക്കുന്ന ഭാഗത്തെ വളവ് കാഴ്ചക്ക് തടസ്സം സൃഷ്ടിക്കുന്നതാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്നും നാട്ടുകാർ പറഞ്ഞു. ------- പടം അപകട കേന്ദ്രമായ കാഞ്ഞിരപ്പാറ കവല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
