Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:37 AM IST Updated On
date_range 14 Feb 2022 5:37 AM ISTമാരാമൺ കൺവെൻഷന് തുടക്കം മനുഷ്യനെ ഒഴിവാക്കിയുള്ള വികസന കാഴ്ചപ്പാടുകള്‍ മാറണം -ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത
text_fieldsbookmark_border
പത്തനംതിട്ട: മനുഷ്യനെ ഒഴിവാക്കിയുള്ള വികസന കാഴ്ചപ്പാടുകള്‍ മാറണമെന്ന് മലങ്കര മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത. 127ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറായാലും സഭയായാലും വികസനകാഴ്ചപ്പാടുകളും അടിസ്ഥാനസൗകര്യ വിപുലീകരണവും വരുംതലമുറയെയും പ്രപഞ്ചത്തിന്റെ സുസ്ഥിരതയെയും മുന്നില്‍ കണ്ടുകൊണ്ടാകണം. വിശപ്പിന്റെ വിളി തിരിച്ചറിഞ്ഞ് വിഭവങ്ങള്‍ പങ്കുവെക്കുന്നവരായി സഭയും സമൂഹവും മാറണം. ഭാരതത്തിന്റെ ബഹുസ്വരതക്കും നാനാത്വത്തിനും വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കേന്ദ്ര ബജറ്റ് വിശകലം ചെയ്താല്‍ ഇത് ബോധ്യപ്പെടും. പട്ടിണിയുടെ കാര്യത്തില്‍ ലോകത്ത് ഇന്ത്യയുടെ സ്ഥാനം 101ാമതാണെന്ന് സമീപകാല പഠനങ്ങള്‍ വെളിവാക്കുന്നു. പോഷകമൂല്യങ്ങളുടെ കുറവുള്ള കുട്ടികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനവും നമ്മുടെ രാജ്യത്തിനാണ്. ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ധിച്ചുവരുന്നു. കോവിഡ് കാലഘട്ടത്തില്‍ രാജ്യത്തെ 84 ശതമാനം കുടുംബങ്ങളുടെ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായി. എന്നാല്‍, രാജ്യത്തെ ധനാഢ്യര്‍ക്കാകട്ടെ റെക്കോഡ് വളര്‍ച്ചയാണ്. ഇത്തരം അസമത്വത്തില്‍ കേരളക്കരയും വ്യത്യസ്തമല്ല -ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. കോവിഡ്പോലുള്ള പ്രതിസന്ധികളില്‍ തളരാതെ കര്‍മനിരതരായി ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്നും നീതിക്കുവേണ്ടി പോരാടുമ്പോള്‍ വാതിലുകള്‍ തുറക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ത്തോമ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യൂയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. ജോണ്‍ പൊന്നുസാമി മുഖ്യപ്രഭാഷണം നടത്തി. സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി ജിജി മാത്യൂസ് സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ആന്റണി രാജു, വീണ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി, എം.എല്‍.എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണ്‍, പി.സി. വിഷ്ണുനാഥ്, കെ.യു. ജനീഷ് കുമാര്‍, തോമസ് കെ. തോമസ്, രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ തുടങ്ങിയവര്‍ യോഗത്തിന് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story