Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:28 AM IST Updated On
date_range 4 Nov 2020 5:28 AM ISTഅന്വേഷണം കുടുംബത്തിലേക്ക് വരുന്നതിെൻറ ഭീതിയിൽ മുഖ്യമന്ത്രിക്ക് സമനില തെറ്റി -കെ. സുരേന്ദ്രൻ
text_fieldsbookmark_border
അന്വേഷണം കുടുംബത്തിലേക്ക് വരുന്നതിൻെറ ഭീതിയിൽ മുഖ്യമന്ത്രിക്ക് സമനില തെറ്റി -കെ. സുരേന്ദ്രൻ കോട്ടയം: മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും അന്വേഷണം വരുന്നതിൻെറ ഭീതിയിൽ മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. അതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണ ഏജൻസികളെ വിരട്ടി ഓടിക്കാൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രി കത്തയച്ചിട്ടാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നതെന്ന് പറഞ്ഞിരുന്ന ഇടതുപക്ഷം സത്യത്തോട് അടുക്കുേമ്പാൾ പരിഭ്രാന്തരാകുന്നു. വിജിലൻസിനെ മുന്നിലിറക്കി കേന്ദ്ര ഏജൻസികൾക്ക് തടയിടാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. തട്ടിപ്പിൻെറ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയും ഓഫിസുമാണ്. ശിവശങ്കരൻെറ ഐ.ടി ഇടപാടുകൾ സ്വമേധയാ അല്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കോട്ടയം പ്രസ് ക്ലബിൻെറ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാറിൻെറ അഭിമാനകരമായ പദ്ധതികൾ അട്ടിമറിക്കാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലൈഫ് മിഷൻ പദ്ധതിയെ അല്ല എതിർക്കുന്നത്. അതിന് വിദേശത്തുനിന്ന് വാങ്ങിയ തുകയിൽ പകുതിയിലേറെ കമീഷനായി പോയതിനെയാണ്. കേന്ദ്രത്തിൽ മൻമോഹൻ സിങ് ആണെന്ന ഓർമയിൽ ഭീഷണിയും വിരട്ടലും വേണ്ട. അത് മോദി സർക്കാറിന് മുന്നിൽ വിലപ്പോവില്ല. കസ്റ്റംസിൽ പാർട്ടി ഫ്രാക്ഷനുണ്ട്. അവരെ വെച്ച് കള്ളപ്രചാരണം നടത്താൻ ശ്രമിച്ചു മുഖ്യമന്ത്രി. ഉദ്യോഗസ്ഥരെ വിലക്കെടുക്കുന്നത് പരാജയപ്പെട്ടപ്പോഴാണ് ഭീഷണി തുടങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ശക്തമായ മുന്നേറ്റം കാഴ്ചവെക്കും. യു.ഡി.എഫിലും എൽ.ഡി.എഫിലുമില്ലാത്ത ചെറുകക്ഷികളുമായി താഴെതലത്തിൽ നീക്കുപോക്കുകൾ ഉണ്ടാക്കിയിട്ടുണ്ട്. പി.സി. തോമസ് എൻ.ഡി.എയിലുണ്ടോ എന്നത് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്ന് പറഞ്ഞ സുരേന്ദ്രൻ പാർട്ടിയിലെ വിഭാഗീയപ്രശ്നങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story