Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTകാണാതെ പോകരുത്; ഈ പേനകളിൽ തളിർക്കുന്ന ജീവിതമുണ്ട്
text_fieldsbookmark_border
കോട്ടയം: അരക്ക് കീഴെ തളർന്ന് കിടപ്പിലായപ്പോഴും ജയരാജ് തോറ്റില്ല. തളരാത്ത കൈകളും മനസ്സും ആയുധമാക്കി കടലാസ് കൊണ്ട് വിത്തുപേനകളുണ്ടാക്കി വിറ്റ് വിധിയോട് പൊരുതി. എന്നാൽ, കോവിഡ് കാലം ജീവിതത്തിൽ വില്ലനായി വീണ്ടും അവതരിച്ചതോടെ പേനകൾക്ക് ആവശ്യക്കാരില്ലാതായി. ഉണ്ടാക്കിയ പേനകൾ പോലും വിറ്റുപോകാത്തതിൻെറ ആശങ്കയാണ് ഇപ്പോൾ ഈ ഗൃഹനാഥനെ അലട്ടുന്നത്. 10 വർഷമായി വീടിൻെറ നാലു ചുവരുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ് പേരൂർ വടക്കേ പുളുന്താനം വീട്ടിൽ ജയരാജിൻെറ (47) ജീവിതം. പണിക്കിടെ പനയോല വെട്ടാൻ കയറിയതായിരുന്നു. പിടിവിട്ട് താഴെവീണു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ നടത്തിയെങ്കിലും എഴുന്നേറ്റു നടക്കാനായില്ല. ആയുർവേദചികിത്സ ചെയ്താൽ സ്വന്തം കാര്യങ്ങൾ ചെയ്യാനെങ്കിലും കഴിയുമെന്ന് ജയരാജിനറിയാം. എന്നാൽ, അതിനുകൂടി ചെലവാക്കാൻ പണമില്ല. അങ്ങനെ ജീവിതം വീൽചെയറിലായി. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സഹായം വേണമെന്നതിനാൽ ഭാര്യ സതി എപ്പോഴും കൂടെയുണ്ടാവും. മൂത്രം പോകാൻ ട്യൂബ് ഇട്ടിട്ടുണ്ടെങ്കിലും വയറ്റിൽനിന്ന് പോകുന്നത് അറിയില്ല. മകൻ ഹോട്ടൽ ജോലി ചെയ്താണ് കുടുംബം നോക്കുന്നത്. മകളെ വിവാഹം ചെയ്തയച്ചു. വീട്ടുകാര്യങ്ങളിൽ തന്നെക്കൊണ്ടാവുന്ന പോലെ സഹായിക്കാമെന്ന് കരുതിയാണ് ഒരു വർഷം മുമ്പ് പ്രകൃതി സൗഹൃദ പേനകളുടെ നിർമാണത്തിലേക്ക് തിരിഞ്ഞത്. പേന തയാറാക്കാനുള്ള കടലാസ് തൃശൂരിൽനിന്ന് കൊറിയർ വഴി എത്തിക്കും. പയർ, വെണ്ട, വഴുതന തുടങ്ങിയ ചെറിയ വിത്തുകളാണ് പേനയിൽ വെക്കാൻ ഉപയോഗിക്കുന്നത്. കാർഷികമേളകളിൽനിന്ന് പണം കൊടുത്ത് വിത്തുകൾ ശേഖരിക്കും. വീൽചെയറിലിരുന്ന് 40 പേനകൾ ഒരുദിവസം ഉണ്ടാക്കും. അധികം സമയം ഇരിക്കാനാവാത്തതിനാൽ രാവിലെ 20, വൈകീട്ട് 20 വീതമാണ് ഉണ്ടാക്കുക. പത്തുരൂപയാണ് പേനയുടെ വില. ഒരു പേന നിർമിക്കാൻ ആറു രൂപ ചെലവു വരും. സ്കൂളുകളായിരുന്നു പ്രധാന ആവശ്യക്കാർ. സ്കൂൾഅധികൃതർ ആവശ്യപ്പെടുന്നതിനനുസരിച്ച് പേനകൾ ഉണ്ടാക്കി നൽകാറാണ് പതിവ്. എന്നാൽ കോവിഡ് കാലം തുടങ്ങിയതുമുതൽ ആരും പേനകൾ തേടി വരുന്നില്ല. സ്കൂളുകൾ അടച്ചതോടെ ആ വഴിയും അടഞ്ഞു. ജയരാജിൻെറ അവസ്ഥയറിഞ്ഞ് കഴിഞ്ഞവർഷം എം.എ. യൂസഫലി ഇലക്ട്രിക് വീൽചെയർ നൽകിയിരുന്നു. അതിലിരുന്ന് പുറത്തിറങ്ങാറുണ്ട്. കഴിഞ്ഞവർഷം അടുത്തുള്ള പേരൂർക്കാവിലെ മീനഭരണിക്ക് പോയി നൂറ് പേനകൾ വിറ്റു. ഇപ്പോൾ ഉത്സവങ്ങളും ഇല്ല. പുറത്തിറങ്ങാനുമാവുന്നില്ല. ഉണ്ടാക്കിയ ആയിരത്തോളം പേനകൾ വീട്ടിലിരിപ്പാണ്. പേന ആവശ്യമുള്ളവർ വാങ്ങിയാൽ ജയരാജിന് വലിയ സഹായമാവും. നേരിട്ടെത്താൻ പറ്റാത്തവർക്ക് കൊറിയർ ആയി അയച്ചുനൽകും. പണം ഗൂഗിൾ പേ ചെയ്താൽ മതി. (ജയരാജ് കെ. ജയരാജ്. ഫോൺ: 96568 49035).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story