Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTഅധികം കാത്തിരിക്കേണ്ടിവരില്ല; രാഷ്ട്രീയ നിലപാട് ഉടൻ -ജോസ് കെ. മാണി
text_fieldsbookmark_border
-യു.ഡി.എഫിന് വിമർശനം; സി.പി.എമ്മിന് നന്ദി -വിപ്പ് ലംഘിച്ചതിന് ജോസഫിനും മോൻസിനുമെതിരെ നിയമനടപടി -മുന്നണി പ്രവേശത്തിൽ തീരുമാനമെടുക്കാൻ ജോസ് കെ. മാണിയെ ചുമതലപ്പെടുത്തി കോട്ടയം: രാഷ്ട്രീയ നിലപാട് വ്യക്തമാക്കാതെ യു.ഡി.എഫിനെ വിമർശിച്ചും സി.പി.എം നേതാക്കൾക്ക് നന്ദി അറിയിച്ചും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. ''തെറ്റുതിരുത്തിയാൽ തിരിച്ചുവരാമെന്ന് പറയുന്ന യു.ഡി.എഫ് നേതൃത്വം, ഞങ്ങൾ ചെയ്ത തെറ്റെന്താണെന്ന് വ്യക്തമാക്കണം. കേരള കോൺഗ്രസ് പാർട്ടിക്ക് ജനപിന്തുണയുണ്ടെന്ന് വ്യക്തമാക്കുകയും പാർട്ടിയെ സ്വന്തം മുന്നണികളിലേക്ക് ക്ഷണിക്കുകയും ചെയ്ത േനതാക്കളോട് നന്ദിയുണ്ട്. നിലവിൽ സ്വതന്ത്ര നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. അത് തുടരും'' -അദ്ദേഹം പറഞ്ഞു. അവിശ്വാസപ്രമേയ ചർച്ചയിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. ഇരുവരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് പാർട്ടി വിപ്പായ റോഷി അഗസ്റ്റിൻ കത്ത് നൽകുമെന്ന് ജോസ് കെ. മാണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിനുമുമ്പ് പാർട്ടി രാഷ്ട്രീയനിലപാട് സ്വീകരിക്കും. അധികം കാത്തിരിക്കേണ്ടി വരില്ല. ഇതുവരെ ആരുമായും ചർച്ച നടത്തിയിട്ടില്ല. ഒരുമുന്നണിയെയും തള്ളിപ്പറയാനുമില്ല. വിജ്ഞാപനത്തിനുശേഷമാകും കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ തീരുമാനം. യു.ഡി.എഫിൽനിന്ന് പാർട്ടിയെ പുറത്താക്കിയതോടെയാണ് പാർട്ടി സ്വതന്ത്ര നിലപാട് സ്വീകരിച്ചത്. അതിനാൽ എം.പി സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ച് ചർച്ചയൊന്നുമുണ്ടായിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. യു.ഡി.എഫ് നേതൃത്വമാണ് പാലായിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എന്നാൽ, കുട്ടനാട്ടിൽ എങ്ങനെ ജോസഫ് ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കും. എന്ത് അധികാരമാണ് അദ്ദേഹത്തിനുള്ളത്. ഏത് പാർട്ടിയുടെ പേരിലും ചിഹ്നത്തിലും അവർ മത്സരിക്കും. 'രണ്ടില' ചിഹ്നത്തിൽ ഒരിക്കലും മത്സരിക്കാൻ കഴിയില്ല. പാലായിൽ ചിഹ്നം നൽകാതിരിക്കുന്നവർക്ക് കാലം നൽകിയ നീതിയാണ് ഇപ്പോഴത്തെ തീരുമാനം. യു.ഡി.എഫ് തങ്ങളോട് അനീതി കാട്ടിയെന്ന വികാരമാണ് പാർട്ടിക്കുള്ളത്. പാലായും കുട്ടനാടും മോഹിച്ച് ആരും ഇടതുമുന്നണിയിലേക്ക് വരേണ്ടതില്ലെന്ന മാണി സി. കാപ്പൻെറ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും ജോസ് കെ. മാണി പറഞ്ഞു നേരത്തേ സ്റ്റിയറിങ് കമ്മിറ്റിയോഗത്തിൽ എൽ.ഡി.എഫിലേക്ക് പോകണമെന്നാവശ്യമാണ് കൂടുതൽപേർ ഉയർത്തിയത്. വേഗത്തിൽ തീരുമാനമെടുക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെന്നായിരുന്നു നേതൃത്വത്തിൻെറ മറുപടി. ഇതിനൊടുവിൽ വേഗത്തിൽ മുന്നണി പ്രവേശത്തിൽ തീരുമാനമെടുക്കാൻ യോഗം ജോസ് കെ. മാണിയെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story