Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:52 AM IST Updated On
date_range 22 Aug 2022 12:52 AM ISTനാടൊന്നിച്ചപ്പോൾ ലീലക്കും മക്കൾക്കും സ്നേഹഭവനമൊരുങ്ങി
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: നാടൊന്നിച്ചപ്പോൾ ലീലയും മക്കളും സുരക്ഷിതരായി. കാഞ്ഞിരപ്പള്ളി മാഞ്ഞുക്കുളം കാരാങ്കൽ ലീലയും ഭിന്നശേഷിക്കാരായ രണ്ടുമക്കൾക്കും ഭീതി കൂടാതെ ഇനി അന്തിയുറങ്ങാം. ലൈഫ് പദ്ധതിയുടെ നാലു ലക്ഷത്തിനു പുറമെ പഞ്ചായത്ത് മെംബറും സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും വിദേശ മലയാളികളും ചേർന്ന് സമാഹരിച്ച ആറുലക്ഷം രൂപ കൂടി മുടക്കിയാണ് വീട് നിർമിച്ചത്. പുതിയ വീട്ടുപകരണങ്ങളും വാങ്ങിനൽകി. താക്കോൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ കൈമാറി. പഞ്ചായത്ത് അംഗം റാണി ടോമി അധ്യക്ഷത വഹിച്ചു. 28 വർഷം മുമ്പ് ഭർത്താവ് ഗോപാലൻ മരിച്ചതോടെ ലീല ഭിന്നശേഷിക്കാരായ രണ്ടു മക്കളോടുകൂടി ഏതു സമയവും ഇടിഞ്ഞുവീഴാവുന്ന വീട്ടിലായിരുന്നു താമസം. കുടികിടപ്പാവകാശമായി ലഭിച്ചതാണ് പത്തു സെന്‍റ് സ്ഥലം. 35 വയസ്സുള്ള രണ്ടാമത്തെ മകൾക്കു ചെറുപ്പത്തിൽ പോളിയോ ബാധിച്ച് ഇരുകാലിനും നടക്കാനുള്ള ശേഷിയില്ല. 31 വയസ്സുള്ള മകനാകട്ടെ മാനസികാരോഗ്യ പ്രശ്നങ്ങളാൽ ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയുമാണ്. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന ലീലക്ക് വയസ്സ് 77 ആയതോടെ പണിക്ക് പോകാനാവാത്ത സ്ഥിതിയാണ്. ഇപ്പോൾ വാർധക്യകാല പെൻഷനും മക്കളുടെ വികലാംഗ പെൻഷനുമാണ് വരുമാനമാർഗം. വാർഡ് അംഗം റാണി ടോമി ജനറൽ കൺവീനറും ജോണി വളയത്തിൽ, ഷാജി പുതിയാപറമ്പിൽ, മനോജ് തെക്കേടത്ത് എന്നിവർ കൺവീനർമാരുമായുള്ള ജനകീയ സമിതിയാണ് വീട് നിർമിച്ചു നൽകിയത്. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.എൻ. രാജേഷ്, ശ്യാമള ഗംഗാധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല ജോസഫ്, സ്കറിയാച്ചൻ ഞാവള്ളി, പഞ്ചായത്ത് മുൻ പ്രസിഡന്‍റ് വി.പി. ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
