Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 1:01 AM IST Updated On
date_range 14 Aug 2022 1:01 AM ISTകോട്ടയത്ത് വൻഗതാഗതക്കുരുക്ക്; വലഞ്ഞ് ജനം
text_fieldsbookmark_border
ജില്ലാ ആസ്ഥാനംവഴി കടന്നുപോയ പലരും തുടർ ബസുകൾ കിട്ടാതെ വൻ തുക മുടക്കി ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു കോട്ടയം: ആഴ്ചാവസാനം നഗരത്തിലെ വൻ ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം. വൈകീട്ട് മൂന്നിന് തുടങ്ങിയ ഗതാഗതക്കുരുക്കിന് രാത്രി എട്ടോടെയൊണ് അൽപമെങ്കിലും അയവുവന്നത്. സി.ഐ.ടി.യു, കേരള കർഷക സംഘം, കെ.എസ്.കെ.ടി.യു എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം തിരുനക്കര മൈതാനിയിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ്സും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടി. മണിക്കൂറുകളോളം പൊതുവാഹനങ്ങളിൽ കുടുങ്ങിക്കിടന്ന യാത്രക്കാർ ഗതികെട്ട് ഇറങ്ങി നടക്കേണ്ടിവന്നു. പ്രധാന റോഡുകൾക്കുപുറമെ ചെറിയ റോഡുകളും തിരക്കിലമർന്നു. മാർച്ചിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്തതും കുരുക്കിന് കാരണമായി. ബേക്കർ ജങ്ഷൻ, മാർക്കറ്റ് റോഡ്, കെ.എസ്.ആർ.ടി.സി, പുളിമൂട് ജങ്ഷൻ, സ്റ്റാർ ജങ്ഷൻ, തിരുനക്കര, തിയറ്റർ റോഡ്, കഞ്ഞിക്കുഴി തുടങ്ങിയ പ്രധാന റോഡുകളിൽ വാഹനങ്ങൾ കടന്നുപോകാനാതെ തിങ്ങിനിറഞ്ഞിരുന്നു. ചങ്ങനാശ്ശേരി റോഡിൽ നാട്ടകം സിമന്‍റ് കവല മുതൽ വൻ കുരുക്കായിരുന്നു. പ്രധാന റോഡിലെ തിരക്കിൽനിന്ന് രക്ഷപ്പെടാൻ ഇടറോഡുകളിലേക്ക് കൂടുതൽ വാഹനങ്ങളും വലിയ വാഹനങ്ങളും കടന്നെത്തിയതോടെ ഇവിടവും കുരുക്കിലായി. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുരുക്കിലൂടെ നുഴഞ്ഞുകയറി വന്നതും കുരുക്ക് വർധിക്കാൻ ഇടയാക്കി. ജനജാഗ്രത സദസസ്സിനെത്തിയവരുടെ വാഹനങ്ങൾ മൈതാനത്തിന് ചുറ്റും നിറഞ്ഞത് നഗരത്തെയൊന്നാകെ നിശ്ചലമാക്കി. ആഴ്ചാവസാനം ആയതിനാൽ വീടുകളിലേക്ക് മടങ്ങുന്ന തിരക്കിലായിരുന്നു എല്ലാവരും. നഗരങ്ങളിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരും വിദ്യാർഥികളും അടക്കം നിരവധിപേരാണ് ദുരിതത്തിലായത്. ബസുകളെ ആശ്രയിച്ച് ജില്ല ആസ്ഥാനം വഴി കടന്നുപോയ പലരും തുടർ ബസുകൾ കിട്ടാതെ വൻ തുക മുടക്കി ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു. രാത്രിയായതോടെ വീട് പിടിക്കാൻ മിക്കവരും നെട്ടോട്ടത്തിലായി. നഗരത്തിൽ പലയിടങ്ങളിലും പൊലീസ് ഉണ്ടായിരുന്നെങ്കിലും വാഹനങ്ങളുടെ നീണ്ടനിരക്ക് മുന്നിൽ അവരും നിസ്സഹായരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story